കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കിറ്റ്ക്കോയിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു. സ്ഥാപനത്തിലെ നിലവിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരാണ് വിജിലന്‍സ് ഓഫീസില്‍ ഹാജരായത്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെ (ആര്‍ബിഡിസികെ) ഉദ്യോഗസ്ഥരുടെ മൊഴി വിജിലന്‍സ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പാലാരിവട്ടം മേല്‍ പാലത്തിന്റെ ഗര്‍ഡറുകളില്‍ നിരവധി വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഒരു തൂണിന്റെ ബെയറിങ്ങിന്റെ നിര്‍മാണം ശരിയല്ലെന്ന വിലയിരുത്തലും വിജിലന്‍സിനുണ്ട്. ഇരു സ്ഥാപനങ്ങളിലെയും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാണ് നടക്കുന്നതെന്ന് വിലയിരുത്തന്നതിനായാണ് ഇവരുടെ മൊഴിയെടുക്കുന്നത്. പ്രാഥമിക മൊഴിയെടുപ്പില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഫ്ളൈഓവര്‍ നിര്‍മാണ കാലത്തെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി തുടര്‍ നടപടികള്‍ നടത്തുക.
പാലത്തില്‍ നിന്ന് ശേഖരിച്ച കോണ്‍ക്രീറ്റിന്റെ പരിശോധന കാക്കനാട് റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തും. പരിശോധനാഫലം അടുത്തയാഴ്ച ലഭിക്കും. ഇതിനു ശേഷം അന്വേഷണം ഊര്‍ജിതമാക്കാനാണ് വിജിലന്‍സ് തീരുമാനം. അന്വേഷണ പുരോഗതി വിലയിരുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
പാലം നിര്‍മാണച്ചുമതലയുള്ള കരാറുകാരന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. അതേ സമയം പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിലെ ടാറിങ് പൂര്‍ണമായും നീക്കം ചെയ്ത് റീടാറിങ് ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ നടത്തുന്നത്. എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അറ്റകുറ്റപണികള്‍ക്ക് പാലം മൂന്നുമാസം അടച്ചിടണമെന്നും മഴക്കാലത്തിനു ശേഷം രണ്ടാംഘട്ട ജോലികള്‍ ചെയ്യണമെന്നും പരിശോധന നടത്തിയ ചെന്നൈ ഐഐടി സംഘം മുന്‍പ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: