കൊച്ചി: ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്തേക്കും. കമ്പനി ജീവനക്കാരടക്കം മുപ്പത്തിരണ്ട് പേരെയാണ് ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാല്‍ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്ന തെളിവുകളൊന്നും ഇവരില്‍ നിന്ന് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാകേസിലെ പ്രതികളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കവര്‍ച്ച നടക്കുന്ന സമയം വാഹനത്തിലുണ്ടായിരുന്ന ജീവനക്കാരായ നാലുപേരെയും ഒന്നിച്ചും ഒറ്റക്കും ചോദ്യം ചെയ്തപ്പോള്‍ ഒരേതരത്തിലുള്ള മറുപടിയാണ് ലഭിച്ചത്. സ്വര്‍ണവുമായി ബൈക്കില്‍ കടന്ന രണ്ടുപേരെ തിരിച്ചറിയാന്‍ സ്വര്‍ണ കമ്പനിയിലേതടക്കം പ്രദേശത്തെ മൂന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന ആള് മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ സൂചനയുടെ ചുവടുപിടിച്ച് പരിസരത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് ഇടയ്ക്കുവച്ച് മാറി മറ്റൊരു വാഹനത്തില്‍ പോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ മാറുന്നതിന്റെ ദൃശ്യങ്ങള്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്. രണ്ടാഴ്ചയായിട്ടും പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ആലുവ എഎസ്പി. എം.ജെ.സോജന് ഡിവൈഎസ്പി .കെ.എ.വിദ്യാധരന് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നത്.
കമ്പനിയിലെ ദുരൂഹത അന്വേഷിക്കണമെന്ന്
കളമശ്ശേരി: സ്വര്‍ണം ശുദ്ധീകരിക്കുന്ന കമ്പനിയില്‍ വിവരങ്ങള്‍ തിരക്കാനെത്തിയ പഞ്ചായത്ത് അധികൃതരെ അകത്തുകയറ്റാതെ വിലക്കിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായവകുപ്പിന് കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കത്തുനല്‍കും. കടുങ്ങല്ലൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്താണ് എടയാര്‍ വ്യവസായമേഖല.
ഇവിടെ നൂറിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം കെട്ടിടനമ്പര്‍ മാത്രമേ പഞ്ചായത്തില്‍നിന്നും വാങ്ങേണ്ടതുള്ളൂ. വ്യവസായസ്ഥാപനങ്ങളിലെ ബാക്കിയുള്ള കാര്യങ്ങളെല്ലാം നോക്കുന്നതിനുള്ള ചുമതല വ്യവസായ വകുപ്പിനാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെല്ലാം ഇപ്പോള്‍ കുത്തഴിഞ്ഞുകിടക്കുകയാണെന്നാണ് പഞ്ചായത്ത് ഭരണകര്‍ത്താക്കളുടെ ആരോപണം. നിരവധി കമ്പനികളാണ് ഇവിടെ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. അവിടെ എന്താണ് നടക്കുന്നതെന്നുപോലും ആര്‍ക്കുമറിയാത്ത അവസ്ഥയാണ്. രണ്ടുവര്‍ഷം മുന്‍പാണ് മറ്റുള്ള സ്ഥലങ്ങളിലെല്ലാം വിലക്കിയ പശനിര്‍മാണ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തനം നടത്തിയത്. സ്വര്ണശുദ്ധീകരണശാലയില്നിന്ന് 20 കിലോ സ്വര്‍ണം മോഷണം പോയപ്പോഴാണ് പഞ്ചായത്തുപോലും കമ്പനിയെക്കുറിച്ച് അറിയുന്നത്. അതുകൊണ്ടാണ് വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാര് എന്നിവര്‍ കമ്പനിയിലെത്തിയത്. എന്നാല്‍ പഞ്ചായത്ത് അധികൃതരെ പുറത്തുനിര്‍ത്തുകയാണ് കമ്പനിയധികൃതര്‍ ചെയ്തത്. മുഴുവന്‍ കമ്പനികളുടേയും പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ വ്യവസായമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: