പത്തനംതിട്ട: മതഭീകരതയ്ക്കും, ക്ഷേത്രധ്വംസനങ്ങള്ക്കുമെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് ആറന്മുളയില് ചേര്‍ന്ന ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ഭീകരതയ്ക്കെതിരെ മാനവികത എന്ന സന്ദേശവുമായി 20 മുതല്‍ 30 വരെ ജില്ലാ കേന്ദ്രങ്ങളില്‍ ജനജാഗ്രതാ സമ്മേളനം സംഘടിപ്പിക്കും. രാമസിംഹന് ബലിദാനദിനമായ ആഗസ്ത് രണ്ട് മുതല്‍ ക്വിറ്റിന്ത്യാ ദിനമായ ഒമ്പത് വരെ ഭീകരര്‍ ഇന്ത്യ വിടുക എന്ന ആവശ്യമുന്നയിച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ ഭീകരവിരുദ്ധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം കൈയടക്കാനും, തീര്‍ത്ഥപാദമണ്ഡപം പിടിച്ചെടുക്കാനുമുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ ജൂണ്‍ അവസാനവാരം പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ഭക്തജനസംഗമം സംഘടിപ്പിക്കും. ആചാരലംഘനത്തിനും, ക്ഷേത്രവിരുദ്ധ സര്‍ക്കാര്‍ ഗൂഢാലോചനയ്ക്കുമെതിരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് മുന്‍പിലും, ജില്ലാതല ദേവസ്വം ഓഫീസുകള്‍ക്ക് മുന്‍പിലും ജൂലൈ 10ന് ധര്‍ണ നടത്തും. ലംപ്സം ഗ്രാന്റ് മിനിമം 1000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് തലങ്ങളിലും, സ്കൂള്‍ കോളേജ് തലങ്ങളിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ എസ്സി – എസ്ടി കോളനികള്‍, ഹോസ്റ്റലുകള്‍, പരമ്പരാഗത തൊഴില്‍ ഗ്രാമങ്ങള്‍, അഗ്രഹാരഗ്രാമങ്ങള് എന്നിവിടങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ആഗസ്ത് 30 വരെ സന്ദര്‍ശനം നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കും. അടിസ്ഥാനസൗകര്യ ലഭ്യതക്കായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, എന്നിവിടങ്ങളില്‍ നിവേദനം സമര്‍പ്പിക്കും.
ജൂലൈ 25ന് കോട്ടയത്ത് ഭൂസമര സംഘടനാ നേതൃയോഗം വിളിച്ചുചേര്‍ത്ത് കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കും. സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നടത്തിവരുന്ന ഭൂസമരങ്ങള്‍ക്കും, തീരദേശം കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കും. പരിസ്ഥിതി സംരക്ഷണവും, കാവും, പ്രകൃതിയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശാന്തിവനം കേന്ദ്രീകരിച്ചും, സംസ്ഥാനവ്യാപകമായി ജാഗരണയാത്രകളും, പ്രക്ഷോഭപരിപാടികളും സംഘടിപ്പിക്കുമെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: