എത്രകൊണ്ടാലും പഠിക്കാത്ത പ്രസ്ഥാനമാണ് കെഎസ്ആര്‍ടിസി. ശമ്പളം കിട്ടാനും, പെന്ഷന് വാങ്ങാനും മാസങ്ങള്‍ അലയുന്നു. എന്നിട്ടും ജീവനക്കാരുടെ ആത്മാര്‍ത്ഥത കാണുന്നില്ല. ഇടക്കാലത്ത് കുറച്ചു ഭേദമായിരുന്നു. എങ്കിലും ചില ജീവനക്കാരുടെ അഹങ്കാരം കാണുമ്പോള്‍ സഹിക്കില്ല.
വഴിയില്‍ യാത്രക്കാരെ ബുദ്ധിമുട്ടിച്ച് അവരുടെ സമയത്തിന് പുല്ലുവില കല്പിക്കുന്ന ഇവര്‍ പെന്‍ഷന്‍പറ്റി സഹകരണ ബാങ്കിന് മുന്നില്‍ കാത്തുനില്ക്കുന്ന അവസ്ഥ ദൈവം കൊടുക്കുന്ന പണിയായിരിക്കുമോ? എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നില്ല. എങ്കിലും നെല്ലില്‍ പതിര് കൂടിയാല്‍ അതു കൊള്ളില്ലല്ലോ.
ഈ അടുത്ത ദിവസം കുടുംബസമേതം നിലമ്പൂരില്‍ നിന്ന് എറണാകുളത്തേയ്ക്കു പോകുന്ന ബസ്സില്‍ രാവിലെ 5 മണിക്ക് മഞ്ചേരിയില്‍നിന്ന് തൃശ്ശൂര്‍ക്ക് കയറി. മലപ്പുറം ഡിപ്പോയുടെ മുന്നില്‍ വണ്ടി കേടായി. വാഹനം ഡിപ്പോയില്‍ നിര്‍ത്തിയിട്ടു. വണ്ടി പുറപ്പെടുമോ എന്ന് ജീവനക്കാര്‍ക്ക് അറിയില്ല.
യാത്രക്കാരെ എന്തുചെയ്യുമെന്നും അറിയില്ല. േഫാണ്‍വിളിയും മറ്റും കഴിഞ്ഞ് പോകില്ലെന്ന് തീരുമാനമായി. മലപ്പുറത്തുനിന്ന് തൃശ്ശൂരിലേക്ക് പോകാന്‍ തയ്യാറായി ഒരു വണ്ടി കിടപ്പുണ്ട്. ടിക്കറ്റിന്റെ പൈസ കൊടുക്കണോ മറ്റൊരു വണ്ടിയില്‍ കയറ്റിവിടണമോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനമായി. കണ്ടക്ടര്‍ ആ വണ്ടിയില്‍ കയറാന്‍ പറഞ്ഞു.
ടിക്കറ്റ് മാറ്റിയെഴുതി കിട്ടാനുള്ള രണ്ട് മിനിട്ടിനിടെ തൃശ്ശൂര്‍വണ്ടി പുറപ്പെട്ടു. ഞങ്ങളുടെ കണ്ടക്ടര്‍ വിളിച്ചുപറഞ്ഞിട്ടും വണ്ടി എടുത്ത് പുറത്തേക്ക് പോയി. ടിക്കറ്റ് എഴുതി വാങ്ങി ഓടിയെത്തിയപ്പോഴേക്കും എന്റെ ഭാര്യയെയും മക്കളെയും അവിടെ ഇറക്കി വണ്ടിപോയി. എന്തൊരു കൃത്യനിഷ്ഠ. ഞാന്‍ ഓടിവരുന്നത് ആ ബസ്സിലെ കണ്ടക്ടര്‍ കാണ്ടതാണ്. പണം ചോദിച്ചപ്പോള്‍ ഉടനെ തൃശ്ശൂര്‍ക്ക് ബസ് ഉണ്ട് എന്ന് പറഞ്ഞു. പിന്നീട് ഒന്നര മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു.
വണ്ടി കേടാവുന്നത് മനസ്സിലാക്കാം. എന്നാല്‍ അവരെ മറ്റു വണ്ടികളില്‍ അയയ്ക്കാനും കൊണ്ടുപോകാനും ഈ ജീവനക്കാര്‍ക്ക് ബാധ്യതയില്ലേ? ഇതാണ് കെഎസ്ആര്‍ടിസിയുടെ അവസ്ഥ. എത്ര നന്നാക്കാന്‍ ശ്രമിച്ചാലും, നാട്ടുകാര്‍ സഹകരിച്ചാലും പിന്നെയും പട്ടിയുടെ വാല് വളഞ്ഞു തന്നെ. ശമ്പളം കിട്ടാനും പെന്ഷന് കിട്ടാനും വിലപിക്കുന്ന ഇവരോട് ആര്‍ക്കു കരുണതോന്നും?
– ഒ.പി. നമ്പീശന്, മഞ്ചേരി
കുത്തഴിഞ്ഞ പരീക്ഷാ സമ്പ്രദായം
നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് പ്ലസ്ടു പരീക്ഷ എഴുതിയ സംഭവം അധ്യാപക സമൂഹത്തെ ഒന്നടങ്കം അപഹാസ്യരാക്കിയിരിക്കുകയാണ്. പക്ഷെ ഇതു ഒറ്റപ്പെട്ട സംഭവമായി കാണാതിരിക്കുന്നതാണ് ഉചിതം
പുതിയ വിദ്യാഭ്യാസരീതിയും 100 ശതമാനം വിജയത്തിനു വേണ്ടിയുള്ള മത്സരവും ഇത്തരം അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ക്ക് പല സ്്കൂളുകളെയും വേദികളാക്കുന്നുണ്ട്. കുട്ടികള്‍ കോപ്പിയടിച്ചാലും കണ്ടില്ലെന്നുനടിക്കുക, ശരിയുത്തരം അധ്യാപകര്‍ പറഞ്ഞുകൊടുക്കുക, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേകം ഹാളിലിരുത്തി അധ്യാപകസഹായത്തോടെ പരീക്ഷ എഴുതിക്കുക ഇവയെല്ലാം പല സ്കൂളുകളില്‍ നടക്കുന്ന കാര്യമാണെന്നു പറഞ്ഞാല്‍ പരസ്യമായി നിഷേധിക്കുമെങ്കിലും വാസ്തവം മറിച്ചില്ല.
99 ശതമാനത്തോളം വിജയം രേഖപ്പെടുത്തുന്ന എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകള്‍ റിവാല്യുവേഷന്, സേ എന്നിവ കഴിയുമ്പോള്‍ 100 ശതമാനത്തിലെത്തും. എങ്കില്‍ എന്തിന് സേ പരീക്ഷയെഴുതിച്ച് കുട്ടികളെ കഷ്ടപ്പെടുത്തണമെന്ന് ഏതെങ്കിലും സ്കൂള്‍ അധികൃതര്‍ വിചാരിച്ചാല്‍ തെറ്റുപറയുന്നതെങ്ങനെ? ചില അധ്യാപകര്‍ കോപ്പിയടി പിടിക്കും ചിലര്‍ കോപ്പിയടിക്കാന്‍ കുട്ടികളെ സഹായിക്കും. നോക്കിയെഴുതാന്‍പോലും അറിയത്തവര്‍ക്ക് അധ്യാപകര്‍ എഴുതിക്കൊടുക്കും, പരീക്ഷയില്‍ ജയിപ്പിക്കും. ഈ അഴിമതി ഇല്ലാതാകണമെങ്കില്‍ പരീക്ഷാസമ്പ്രദായം അര്‍ത്ഥപൂര്‍ണ്ണമാകണം, 100 ശതമാനം വിജയം ഭരണനേട്ടമായി ഉദ്ഘോഷിക്കുന്നതു നിര്‍ത്തണം. എസ്എസ്എല്‍സി-ഹയര്‍സെക്കണ്ടറി തലത്തില്‍ കുറച്ചുകാലമായി കോപ്പിയടി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ലായെന്നത് ശ്രദ്ധേയമാണ്. കുറ്റക്കാരായി പിടിക്കപ്പെടുന്നവര്‍ മഞ്ഞുമലയുടെ തുമ്പുമാത്രമാണ്. പിടിക്കപ്പെടാത്തവര്‍ മറയത്തിരുന്നു ചിരിക്കുന്നുണ്ടാവും.
പഴയ ക്ളാസുമുറികള്‍ വെള്ളപൂശി പൊട്ടിപ്പൊളിഞ്ഞ ഇ-വേസ്റ്റ് കൊണ്ട് നിറച്ച് ഹൈടെക് ക്ളാസ് എന്ന് വിളിച്ചു കൂവുന്ന മന്ത്രിയും കൂട്ടരും പഠനവും പരീക്ഷാസമ്പ്രദായവും ശരിയായ വിധത്തിലാണോ നടക്കുന്നതെന്ന് ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കുന്നത് നന്ന്. അന്തസ്സായി, നിലവാരം കാത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകളെപോലും വഴിതെറ്റിക്കുന്നതാണ് ചുറ്റും നടക്കുന്ന സംഭവവികാസങ്ങള്‍.
– കെ.എ. സോളന്‍, എസ്എല്‍പുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: