ചെന്നൈ: ഗാന്ധിജിയെ വധിച്ചത് ഹിന്ദു ഭീകരനാണെന്ന് വീണ്ടും തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ച ചലച്ചിത്ര താരം കമല്ഹാസന് ചെരിപ്പേറ്. തിരുപ്രംകുണ്ട്രം നിയമസഭാ മണ്ഡലത്തിലെ യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് കമല്‍ഹാസനെതിരെ ചെരിപ്പെറിഞ്ഞത്. അവ ശരീരത്തില്‍ കൊണ്ടില്ല. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥിക്കുവേണ്ടി നടത്തിയ പ്രസംഗത്തിലാണ് കമല്‍ ഇത്തരം പരാമര്‍ശം ആദ്യം നടത്തിയത്. ഗാന്ധിജിയെ കൊന്നത് നാഥുറാം ഗോഡ്സെയാണ്, അയാള്‍ ഹിന്ദു ഭീകരനാണ് എന്നാണ് അന്ന് പറഞ്ഞത്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് നേടാന്‍ വേണ്ടി പറഞ്ഞത് വലിയ വിവാദമായി. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസവും ഇതേ പരാമര്‍ശം ആവര്‍ത്തിച്ചത്. തിരുപ്രംകുണ്ട്രം നിയമസഭാ മണ്ഡലത്തിലും 19നാണ് ഉപതെരഞ്ഞെടുപ്പ്.
അറവാക്കുറിച്ചിയില്‍ മതവിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയതിന് കമല്‍ഹാസനെതിരെ കേസെടുത്തിരുന്നു. കേസില്‍ അറസ്റ്റിലാകുമെന്ന് ഭയന്ന് കമല്ഹാസന് മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. നാഥുറാം ഗോഡ്സെയെപ്പറ്റിയാണ് തന്റെ പ്രസംഗമെന്നും ഹിന്ദുക്കള്‍ക്ക് എതിരെയല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. കസ് റദ്ദാക്കാനുള്ള ഹര്‍ജി കോടതി തള്ളിയോടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: