തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പ്രതിവാര ടിവി പരിപാടി നാം മുന്നോട്ടിന്റെ നിര്‍മാണച്ചുമതല സിപിഎം ചാനലായ കൈരളിക്ക് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് വി. മുരളീധരന് എംപി.
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ സി ഡിറ്റാണ് പരിപാടിയുടെ മുഴുവന്‍ കാര്യങ്ങളും നടത്തിയിരുന്നത്. പിആര്‍ഡി പറയുന്നത് ടെന്‍ഡര്‍ ക്ഷണിച്ച് ഏറ്റവുംകുറവ് നിരക്ക് പറഞ്ഞവര്‍ക്ക് അനുവദിച്ചുവെന്നാണ്. കൈരളി ചാനലിന് നല്‍കുന്നതിലൂടെ സര്‍ക്കാരിന് ഒരു മാസം ഒരു ലക്ഷം രൂപ ലാഭമുണ്ടാക്കുമെന്നാണ് പിആര്‍ഡിയുടെ ഡയറക്ടര്‍ പറയുന്നത്. സി ഡിറ്റില്‍ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ്. മുഖ്യമന്ത്രിയും ടി.എന്‍. സീമയുടെ ഭര്‍ത്താവും സിഡിറ്റിന്റെ രജിസ്ട്രാറുമായ ഡോ. ജി. ജയരാജുമാണ് ഇതിന് പിന്നില്‍. ഇതിനെതിരെ വിജിലന്‍സിനെ സമീപിക്കുമെന്നും മുരളീധരന് പറഞ്ഞു.
സിഡിറ്റ് ചെയ്യുന്ന ജോലികള്‍ മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള തീരുമാനമെടുത്തിരിക്കുന്നു. പൊതുമേഖലയുടെ സംരക്ഷകരാണെന്ന് അവകാശപ്പെടുന്നവര്‍ തന്നെ സി ഡിറ്റിന്റെ പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്കുന്നു. മുഖ്യമന്ത്രി നിയമസഭയ്ക്ക് നല്കിയ ഉറപ്പ് ലംഘിച്ചാണ് തീരുമാനമെന്നും മുരളീധരന് ആരോപിച്ചു.
സംസ്ഥാനത്തെ ഓഫീസ് സംവിധാനങ്ങളെ ഇ ഗവേണന്‍സിന്റെ ഭാഗമാക്കുന്ന ഇ ഓഫീസ് എന്ന സോഫ്റ്റ്വെയര് പുതുതായി രൂപകല്‍പ്പന ചെയ്യാന്‍ കരാര്‍ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ സൗജന്യമായി തയാറാക്കിയ സോഫ്റ്റ്വെയര് ഒരു കാരണവും സൂചിപ്പിക്കാതെ ഉപേക്ഷിച്ചാണ് പുതിയ സോഫ്റ്റ് വെയറിനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. ഇതിലൂടെ അഴിമതിയും സ്വജനപക്ഷപാതവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: