തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സിപിഎം സഹയാത്രികനായ അഡ്വ. ബിജുവിന് ഭരണത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. ചില പ്രാദേശിക സിപിഎം നേതാക്കളും സ്വര്‍ണക്കടത്തിന് സഹായം നല്കി.
അറസ്റ്റിലായ ബിജുവിന്റെ ഭാര്യ വിനീതയ്ക്ക് വിഐപി പരിഗണന പലപ്പോഴും വിമാനത്താവളത്തില്‍ ലഭിച്ചിരുന്നു. വിമാനത്താവളത്തില്‍ ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് പ്രത്യേക പരിഗണന ലഭിച്ചത്. ഭരണസ്വാധീനത്താലായിരുന്നു ഇത്. ഈ അവസരം ബിജുവും ഭാര്യയും പരമാവധി മുതലെടുത്തു.
സ്വര്‍ണക്കടത്തിന് വാഹകരായി പ്രവര്‍ത്തിച്ച് ഡിആര്‍ഐ അറസ്റ്റ് ചെയ്ത സെറീനയ്ക്കും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. നിരവധി തവണ സെറീനയും വിനീതയും ദുബായിലേക്ക് യാത്ര ചെയ്തു. ബിജു ദുബായില്‍ പോയി എല്ലാം പറഞ്ഞ് ഉറപ്പിച്ച ശേഷമാണ് വിനീതയെയും സെറീനയെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുന്നത്. സ്വര്‍ണവുമായി തിരികെ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് പെട്ടെന്ന് കസ്റ്റംസ് പരിശോധന നടത്തി പുറത്തുവിടാനും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചിരുന്നു.
ഡിആര്‍ഐ അന്വേഷണം കടുപ്പിച്ചതോടെയാണ് സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. അഡ്വ. ബിജുവും കൂട്ടരും സ്വര്‍ണക്കടത്തിന് വാഹകരായി കൂടുതല്‍ സ്ത്രീകളെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ സ്വര്‍ണം കടത്തുന്നുണ്ട്. യാത്രാ രേഖകള്‍ പരിശോധിച്ച് ഡിആര്‍ഐ ഇത് ഉറപ്പുവരുത്തി.
വിമാനത്താവളം വഴി 25 കിലോ സ്വര്‍ണ്ണം കടത്തുന്നതിനിടെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറിനെ പിടികൂടിയതോടെയാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ചുരുള്‍ അഴിയുന്നത്. തുടര്‍ന്ന് സെറീനയും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അഡ്വ. ബിജുവിനെക്കുറിച്ചും ഭാര്യ വിനീതയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചത്.
വിനീതയെ ഡിആര്‍ഐ അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയതോടെ അഡ്വ. ബിജു ഒളിവിലാണ്. ഇവരുടെ കഴക്കൂട്ടത്തുള്ള വീട് പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ രേഖകള്‍ ഡിആര്‍ഐക്ക് ലഭിച്ചു. ബിജു മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍, സാമ്പത്തിക കുറ്റകൃത്യ കേസായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കീഴടങ്ങേണ്ടി വരും. കേസ് എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: