നെയ്യാറ്റിന്‍കര: മഞ്ചവിളാകം ഓംമലൈക്കടയില് അമ്മയും മകളും ആത്മഹത്യ ചെയ്യാനുള്ള കാരണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പോലീസ് കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന വീട് വിശദമായി പരിശോധിക്കുന്നതിനിടെ ലേഖയുടെ ഡയറിയും വൈഷ്ണവിയുടെ നോട്ട്ബുക്കും കണ്ടെടുത്തു. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയും മാനസികമായി പീഡിപ്പിച്ച വിവരങ്ങള്‍ ഡയറിയിലും നോട്ട്ബുക്കിലുമുണ്ട്.
ലേഖയുടെ ഡയറിയില്‍ ഫെബ്രുവരി ആറാം തീയതി വരെ വീട്ടില്‍ ഉണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ വരവ് ചെലവ് കണക്കുകളാണ് ഡയറിയില്‍ കൂടുതലുമുള്ളത്. എന്നാല്‍ അറസ്റ്റിലായ ഭര്‍തൃമാതാവ് കൃഷ്ണമ്മയുടെ സഹോദരി ശാന്തയെക്കുറിച്ചോ ഇവരുടെ ഭര്‍ത്താവ് കാശിനാഥനെ കുറിച്ചോ ഡയറിയില്‍ പരാമര്‍ശങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. ചന്ദ്രനും കൃഷ്ണമ്മയും മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ ഈ വകുപ്പുകള്‍ കൂടി ഇവരുടെ പേരില്‍ കൂട്ടിച്ചേര്‍ത്താകും പോലീസിന്റെ തുടര്‍നടപടികളെന്ന് അന്വേഷണച്ചുമതലയുള്ള വെള്ളറട സിഐ ബിജു വി. നായര്‍ പറഞ്ഞു.
വീട്ടില്‍ നടന്നിരുന്ന മന്ത്രവാദത്തെ കേന്ദ്രീകരിച്ചും വീടും സ്ഥലവും വാങ്ങാമെന്ന് ഏറ്റിരുന്നവര്‍ പിന്മാറാനുള്ള കാരണത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വീടിനു പിന്നിലുള്ള ആല്‍ത്തറയില്‍ മന്ത്രവാദം ഉള്‍പ്പെടെയുള്ള ആഭിചാര കര്‍മ്മങ്ങള്‍ നടന്നതായി സമീപവാസികള്‍ പോലീസിന് മൊഴിനല്‍കി. സ്ത്രീധനത്തിനു വേണ്ടി ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായി ലേഖയുടെ സഹോദരി ബിന്ദു മൊഴി നല്കി. കാനറാ ബാങ്ക് നെയ്യാറ്റിന്‍കര ബ്രാഞ്ച് അധികൃതരോട് ചന്ദ്രന്റെ വായ്പാ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കും. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികള്‍ക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷയും പോലീസ് നല്‍കും.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: