അഴിമതിയും കോഴ വിവാദവുമായി ആടിയുലയുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിന് ഇത് പ്രതിസന്ധിയുടെ നാളുകള്‍. ചരിത്രത്തില്‍ ആദ്യമായാകും ഇത്രയും മോശം റെക്കോഡോടെ ശ്രീലങ്ക ലോകകപ്പിനെത്തുന്നത്. കളത്തിനകത്തും പുറത്തും വലിയ തിരിച്ചടികള്‍ നേരിട്ട ശ്രീലങ്ക ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
കഴിഞ്ഞ ലോകകപ്പിനു ശേഷം കളിച്ച 84 ഏകദിന മത്സരങ്ങളില്‍ 55ലും തോറ്റു. ജയിക്കാനായത് 23 മത്സരങ്ങളില്‍ മാത്രം. 2017ല്‍ സിംബാവെക്കെതിരെ സ്വന്തം നാട്ടില്‍ പരമ്പര നഷ്ടമായി. സ്വന്തം നാട്ടില്‍ പോലും പരമ്പര പിടിക്കാന്‍ കഴിയാത്ത ശ്രീലങ്ക ഇംഗ്ലണ്ടില്‍ എത്രത്തോളം മുന്നേറ്റം നടത്തുമെന്ന് കണ്ടറിയണം. തോല്‍ക്കാനായി കളിക്കുന്ന ടീമായി ശ്രീലങ്ക മാറി കഴിഞ്ഞു. പേരുകേട്ട കളിക്കാരോ അണിയറയില്‍ വമ്പന്‍ താരങ്ങളോ ഇന്നവര്‍ക്കില്ല. ഈ വര്‍ഷം കളിച്ച എട്ട് ഏകദിന മത്സരങ്ങളില്‍ സമ്പൂര്‍ണ തോല്‍വി. ഏപ്രില്‍ 22ന് കൊളംബോയില്‍ ഉണ്ടായ ഭീകരാക്രമണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. പ്രതീക്ഷിച്ച തയ്യാറെടുപ്പുകളൊന്നും നടത്താനാകാതെയാണ് ശ്രീലങ്ക ലോകകപ്പിനെത്തുന്നത്. ക്രിക്കറ്റ് നിരീക്ഷകര്‍ അവസാന നാലില്‍പോലും ശ്രീലങ്കക്ക് ഇടം നല്‍കിയിട്ടില്ല.
ലോകകപ്പില്‍ മികച്ച റെക്കോഡുള്ള ശ്രീലങ്ക വമ്പന്‍ തിരിച്ചുവരവാകും ലക്ഷ്യമിടുക. ലസിത് മലിംഗ, ഏയ്ഞ്ചലോ മാത്യൂസ്, കുശാല്‍ പെരേര, സുരങ്ക ലക്മല്‍ എന്നിങ്ങനെ ഒരുപിടി പഴയ താരങ്ങള്‍ ഇന്നും ടീമിലുണ്ട്. മികച്ച നായകനായിരുന്നു ശ്രീലങ്ക നേരിട്ട ആദ്യ പ്രശ്നം. നായകനെ തേടിയലഞ്ഞ ശ്രീലങ്ക അവസാനം എത്തിപ്പെട്ടത് ദിമുത്ത് കരുണരത്നയില്‍. പതിനേഴ് ഏകദിന മത്സരങ്ങളാണ് കരുണരത്നയുടെ ആകെയുള്ള സമ്പാദ്യം. 2015ലായിരുന്നു അദ്ദേഹത്തിന്റെ അവസാന ഏകദിന മത്സരം. ലോകകപ്പില്‍ ഈ പരിചയക്കുറവ് ശ്രീലങ്കക്ക് വിനയായേക്കും. ടീമിലുള്ള പല താരങ്ങളും 2017ന് ശേഷം ഏകദിന ക്രിക്കറ്റ് കളിക്കാത്തവരാണ്. ലാഹിറു തിരിമാനെ, മിലിന്‍ഡ സിരിവര്‍ദ്ധന, ജീവന് മെന്‍ഡിസ്, ജഫ്രെ വണ്ടര്‍സെ എന്നിവര്‍ ഇനിയും കഴിവ് തെളിയിക്കേണ്ടതുണ്ട്. നിറഞ്ഞുനില്ക്കുന്ന ഓള്‍റൗണ്ടര്‍മാരിലാണ് ടീമിന്റെ പ്രതീക്ഷ. ധനഞ്ജയ ഡി സില്‍വ, ജീവന് മെന്‍ഡിസ്, മിലിന്‍ഡ സിരിവര്‍ദ്ധന, ഇസുരു ഉഡാന, എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന താരങ്ങളായ ഏയ്ഞ്ചലോ മാത്യൂസ്, തിസാരാ പെരേര എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായി അണിനിരക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിച്ച പേസ് ബൗളര്‍ ലസിത് മലിംഗയിലാണ് ടീമിന്റെ പ്രതീക്ഷ. കെട്ടുറപ്പില്ലാത്ത ശ്രീലങ്കന്‍ നിരയെ മലിംഗ ഒറ്റയ്ക്ക് തോളിലേറ്റേണ്ടിവരും. 22 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച മലിംഗ 43 വിക്കറ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. മലിംഗയ്ക്കൊപ്പം പേസ് നിരയില്‍ പരിചയസമ്പന്നനായ സുരങ്ക ലക്മലും നുവാന്‍ പ്രദീപും പന്തെറിയും. പേസ് ബൗളിങ്ങ് ഓള്‍റൗണ്ടര്‍മാരായി മാത്യൂസും പെരേരയും ടീമിലുണ്ട്. പരിചയ സമ്പത്തില്ലാത്ത ബാറ്റിങ്ങ് നിരയാണ് ടീമിന്റെ പോരായ്മ. ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇംഗ്ലണ്ട് പിച്ചില്‍ പരിചയസമ്പത്തില്ലാത്ത ബാറ്റിങ്ങ് നിര പിടിച്ചുനിന്നില്ലെങ്കില്‍ ശ്രീലങ്ക വിഷമിക്കും.
ശ്രീലങ്ക ടീം: ദിമുത്ത് കരുണരത്ന, ദനഞ്ജയ ഡി സില്‍വ, നുവാന്‍ പ്രദീപ്, അവിഷ്ക ഫെര്‍നാണ്ടോ, സുരങ്ക ലക്മല്‍, ഏയ്ഞ്ചലോ മാത്യൂസ്, ജീവന് മെന്‍ഡിസ്, കുശാല്‍ പെരേര, തിസാര പെരേര, മിലിന്‍ഡ സിരിവര്‍ദ്ധന, ലാഹിറു തിരിമാനെ, ഇസുറു ഉഡാന, ജഫ്രി വാണ്ടര്‍സെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: