കൊച്ചി: മത്സ്യമില്ലാതെ ഊണിറങ്ങില്ലെന്ന് പറയുന്നവരുടെ വയറ്റത്തടിച്ച് വില കുതിക്കുന്നു. മീനിന് പൊന്നിന്റെ വിലയായതോടെ ഹോട്ടലുകളില്‍ മീന്‍ വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിച്ചു. വീടുകളില്‍ മീനുമായെത്തുന്ന കച്ചവടക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
മത്സ്യത്തിന്റെ വില വര്‍ദ്ധനവ് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചൂട് കൂടുകയും മറ്റ് സ്ഥലങ്ങളില്‍ നിന്ന് മീന്‍ കൊണ്ടുവരുന്നത് കുറയുകയും ചെയ്തതോടെ മലയാളിയുടെ തീന്മേശയില് നിന്ന് മീന്‍ വിഭവങ്ങള്‍ അകലുകയാണ്.
ഹോട്ടലുകളില്‍ മീന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് സമുദ്രോപരിതലത്തിലെ താപനില കൂടിയതിനാലാണ് മത്സ്യലഭ്യത കുറയാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കിഴക്കന്‍ തീരങ്ങളിലെ ട്രോളിങ് നിരോധനവും വില കൂടാന്‍ കാരണമായി പറയുന്നു.
മീനിന്റെ ലഭ്യത കുറഞ്ഞതോടെ രാസവസ്തുക്കള്‍ ചേര്‍ത്ത് വിപണിയിലെത്തുന്ന മീനിന്റെ അളവ് വര്‍ദ്ധിച്ചിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ഈസ്റ്റര്‍ സമയത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതിരുന്നപ്പോള്‍ മുതല്‍ മത്സ്യവരവ് കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫോനി ചുഴലിക്കാറ്റിന്റെ ഭീഷണി ഉയര്‍ന്നത്. ഇതോടെ മീന്‍ വരവ് കുറഞ്ഞു. പിന്നീട് വിപണിയിലെത്തിയ മത്സ്യത്തില്‍ ഫോര്‍മാലിന്റെയും അമോണിയത്തിന്റെയും സാന്നിധ്യം പല സ്ഥലങ്ങളില്നിന്നെടുത്ത സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്.
മത്സ്യത്തിന്റെ സാമ്പിളുകള്‍ പല മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിക്കുന്നുണ്ടെങ്കിലും പരിശോധനാ ഫലം വൈകുന്നതാണ് പിടിക്കപ്പെടാതെ പോകാന്‍ കാരണം. എല്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരിശോധനാ കിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും തിരുവനന്തപുരത്തെ ലാബിലും പരിശോധിച്ച ശേഷമേ സാമ്പിളിന്റെ ഗുണനിലവാരം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകു. 2017 -18ല്‍ കേരളത്തില്‍ 6.73 ലക്ഷം ടണ്‍ മത്സ്യമാണ് വിറ്റഴിഞ്ഞത്. ഇതില്‍ 4.84 ലക്ഷം ടണ്‍ കടല്‍ മത്സ്യവും 1.89 ലക്ഷം ടണ്‍ ഉള്‍നാടന്‍ ജല മത്സ്യവുമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തിലെ മത്സ്യോത്പാദനം കുറഞ്ഞ് വരികയാണ്. ഒരു ദിവസം ഏകദേശം 2000 മുതല്‍ 2500 ടണ്‍ വരെ മത്സ്യമാണ് കേരളത്തില്‍ വിറ്റ് പോകുന്നത്. ഇതില്‍ അറുപത് ശതമാനം മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുള്ളു. ബാക്കി മുഴുവന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കേണ്ട അവസ്ഥയാണ്.
നാലക്കം കടന്ന്
കടല്‍ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ, നാലക്ക ട്രാക്കിലേക്ക് വില എത്തിയിരിക്കുകയാണ്. നെയ്മീനിന് കിലോക്ക് ആയിരം പിന്നിട്ടു. അയല 260, ചാള 240, ചൂര 240, കിളിമീന്‍ 240, നങ്ക്് 360 ഇങ്ങനെയാണ് വില. കടല്‍ മീന്‍ ഉപേക്ഷിച്ച് നാടന്‍ മത്സ്യം കഴിക്കാമെന്ന് കരുതിയാലും രക്ഷയില്ല. കരിമീന്‍, ചെമ്മീന്‍ അടക്കമുള്ള മത്സ്യങ്ങള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. നാടന്‍ കരിമീനിന് കിലോയ്ക്ക് 600 ആണ് വില. ആന്ധ്രയില്‍ നിന്നുള്ളതാണെങ്കില്‍ 500. കാരി, കൂരി, വരാല്, വാള, ചെമ്പല്ലി, പരലിനത്തില്പ്പെട്ട മത്സ്യങ്ങളുടെ വിലയും രണ്ടിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ജില്ലയിലെ മത്സ്യക്കൃഷി വിളവെടുപ്പ് അവസാനിച്ചതും വില വര്‍ദ്ധനവിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: