കോലഞ്ചേരി: തിരുവാണിയൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ഡ് സ്റ്റോറേജില്‍ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ദിവസങ്ങളോളം പഴകി, ദുര്‍ഗ്ഗന്ധം വമിക്കുന്ന 60 കിലോ മാംസം പിടിച്ചെടുത്തു. കാലങ്ങളായി ശുചീകരണം നടത്താത്ത ഫ്രീസറുകള്‍, മാംസ മാലിന്യങ്ങള്‍ ചീഞ്ഞഴുകി രോഗാണു സംക്രമണ സാധ്യതയുള്ള തരത്തിലായിരുന്നു.
3 വര്‍ഷമായി കാലാവധി കഴിഞ്ഞ ലൈസന്‍സുമായി പ്രവര്‍ത്തിച്ചു വന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരുന്നില്ല എന്ന് പരിശോധനയില്‍ കണ്ടെത്തി. പിടിച്ചെടുത്ത മാംസം പരിശോധനാ സമയത്തുതന്നെ ഉദ്യോഗസ്ഥര്‍ സ്ഥാപന ഉടമയുടെ ഉത്തരവാദിത്വത്തില്‍ നശിപ്പിച്ചു.
7 ദിവസത്തിനകം ശുചിത്വ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ച് ലൈസന്‍സ് എടുക്കുവാനും പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുവാനും സ്ഥാപന ഉടമയക്ക് അധികൃതര്‍ നോട്ടീസ് നല്കി. ഇവിടെ നിന്നും പഴകിയ മാംസമാണ് കച്ചവടം നടത്തുന്നതെന്ന് ജനങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്.
വണ്ടിപ്പേട്ടയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ബേക്കറിയില്‍ നിന്നും പഴകിയ ഷേക്ക് മിശ്രിതം പിടികൂടിയിരുന്നു. നാടിന്റെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്നോണം ‘ആരോഗ്യ ജാഗ്രത’യ്ക്കു കീഴില്‍ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
തിരുവാണിയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. കെ. സജിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.എന്‍. വിനയകുമാര്‍, ടി.എസ്. അജനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: