കൊച്ചി: വിജയകരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം പുതിയ ജീവിതവുമായി കുഞ്ഞുമാലാഖ നാട്ടിലേക്ക് മടങ്ങി. മലപ്പുറം എടക്കര സ്വദേശികളുടെ കുഞ്ഞാണ് വിജയകരമായ ഹൃദ്രോഗ ചികിത്സയ്ക്കുശേഷം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ എട്ടിന് എടക്കര പ്രശാന്തി ഹോസ്പിറ്റലിലാണ് കുട്ടി ജനിച്ചത്.
കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അന്നുതന്നെ പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ ഹൃദ്രോഗം ആണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ഉടനെതന്നെ എറണാകുളം ലിസി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ഹൃദയത്തിന്റെ വലത്തെ അറയില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാല്‍വും രക്തക്കുഴലും ഇല്ലായിരുന്നു. ഹൃദയത്തിന്റെ താഴത്തെ അറകളെ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് പൂര്‍ണ്ണമായും സൗജന്യമായി ലിസി ആശുപത്രിയില്‍ ചികിത്സ ഒരുക്കിയത്. രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞു തുടങ്ങിയതോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ് ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ചെയ്തത്.
ഒരുദിവസം മാത്രം പ്രായമുള്ള കുട്ടിയില്‍ ഈ ചികിത്സ വലിയ വെല്ലുവിളിയായിരുന്നെന്നും ആറുമാസങ്ങള്‍ക്കുശേഷം രണ്ടാംഘട്ട സര്‍ജറി നടത്തുമെന്നും ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോ. എഡ്വിന് ഫ്രാന്‍സിസ് പറഞ്ഞു. ഡോ. തോമസ് മാത്യു, ഡോ. വി. ബിജേഷ്, ഡോ. ജെസന്‍ ഹെന്‍ട്രി എന്നിവര്‍ പങ്കാളികളായിരുന്നു. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: