കൊച്ചി: കുന്നത്തുനാട്ടില്‍ 15 ഏക്കര്‍ നിലം നികത്താന്‍ ഭൂമാഫിയക്ക് അനുവാദം നല്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ നടപടിക്രമങ്ങളെ കുറിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണത്തിന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന ഇത്തരം ഭൂമിയിടപാടുകളെല്ലാം വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണം. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്സിറ്റി, കടമ്പ്രയാര്‍ എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന കണ്ണായ സ്ഥലം കൈയടക്കാന്‍ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ നടന്ന അനധികൃത ഇടപാടില്‍ പങ്കാളികളായ രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ വമ്പന്മാരെ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 2008 ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ കരഭൂമി അല്ലാത്തതിനാല്‍ 15 ഏക്കര്‍ ഇപ്പോഴും ഡേറ്റാബാങ്കിലുള്ള നിലമാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.
തിടുക്കത്തില്‍ നിലം നികത്താന്‍ അനുമതി നല്‍കിയത് ദുരൂഹമാണ്. റവന്യു മന്ത്രിയെ പോലും നോക്കുകുത്തിയാക്കിയാണ് വിരമിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റവന്യു അഡീഷണല്‍ സെക്രട്ടറി ആയിരുന്ന പി.എച്ച്. കുര്യന് നിലം നികത്താന്‍ അനുമതി നല്‍കിയത്. 2018 നവംബര്‍ 24ന് ലഭിച്ച അപേക്ഷ 30ന് പി.എച്ച്. കുര്യന് തന്നെയാണ് നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കാന്‍ നോട്ടെഴുതിയ ശേഷം ഫയല്‍ നിയമവകുപ്പിലേക്ക് അയച്ചത്. എന്നാല്‍ 2019 ജനുവരി ഏഴിന് വാക്കാലുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉപദേശം തേടാതെ തന്നെ നിയമ വകുപ്പില്‍ നിന്ന് ഫയല്‍ തിരികെ വാങ്ങുകയായിരുന്നു. അടുത്ത ദിവസം ഇറങ്ങിയ ഉത്തരവില്‍ ഹിയറിങ് നടത്തി ഒരാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കാന്‍ കുര്യന് ഉത്തരവിടുകയായിരുന്നു. 16ന് നടന്ന ഹിയറിങ്ങിനു ശേഷം 29ന് നിലം നികത്താന്‍ അനുമതി നല്കി പി.എച്ച്. കുര്യന് ഉത്തരവിറക്കി. തൊട്ടടുത്ത ദിവസം ഇദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു. അന്ന് ഇറങ്ങിയ ഉത്തരവില്‍ ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സ്പീക് കമ്പനി നിരത്തിയ വാദങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏകപക്ഷീയമായി കുര്യന് ഉത്തരവിറക്കുകയായിരുന്നുവെന്നും ബെന്നി ബെഹനാന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: