കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഒന്നാം പ്രതി അബു ഫോര്‍ട്ടുകൊച്ചി സബ് കളക്ടറുടെ പേരില്‍ രണ്ട് വ്യാജ ഉത്തരവുകള്‍ നിര്‍മിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തല്‍. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വ്യക്തമാക്കുന്ന എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടിതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിക്കും.
അതേസമയം പ്രതികള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ പേരില്‍ മാത്രമല്ല ഫോര്‍ട്ടുകൊച്ചി സബ് കളക്ടറുടെ പേരിലും വ്യാജ രേഖകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചൂര്‍ണിക്കരയിലെ ഹംസയുടെ 25 സെന്റ് സ്ഥലം തരം മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന വ്യാജ രേഖയാണ് ഫോര്‍ട്ട്കൊച്ചി സബ് കളക്ടറുടെ പേരില്‍ തയ്യാറാക്കിയത്. ഇത്
ആലുവ തഹസില്‍ദാര്‍ക്ക് ഒന്നാം പ്രതി അബു തന്നെ ഉത്തരവ് എത്തിച്ചുകൊടുക്കുകയായിരുന്നു. ഭൂമി തരംമാറ്റാന്‍ അനുവദിച്ചുകൊണ്ടുള്ള ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന് കൂടുതല്‍ വിശ്വാസ്യത വരാനായിരുന്നു ഇത്. ലോക്കല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഈ രേഖകള്‍ എറണാകുളം ജില്ലയില്‍ തയ്യാറാക്കിയതെന്നാണ് അബു മൊഴി നല്‍കിയത്.
ഇതുസംബന്ധിച്ചും വിജിലന്‍സ് വിശദമായ അന്വേഷണം നടത്തും. നിലവില്‍ ലോക്കല്‍ പോലീസിന്റെ കൈവശമുളള കേസ് രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് കത്ത് നല്‍കിയിട്ടുണ്ട്. അതിനിടെ അന്വേഷണ സംഘം അബുവിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ നിരവധി ആധാരങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും വിശദമായി അന്വേഷണം നടത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: