അടിമാലി: അനധികൃതമായി വൈദ്യുതി നല്‍കിയതുമായി ബന്ധപ്പെട്ട് ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അസി. എക്സി. എന്‍ജിനീയറെ സസ്പെന്‍ഡു ചെയ്തു. കല്ലാര്‍കുട്ടി ഇറക്ഷന്‍ സബ്. ഡിവിഷന് 2 ലെ എന്‍ജിനീയര്‍ കെ.എം. ഷൈലയെയാണ് ചീഫ് എന്‍ജിനീയര്‍ (എച്ച്ആര്‍എം തിരുവനന്തപുരം) സസ്പെന്‍ഡ് ചെയ്തത്.
ചിത്തിരപുരം സെക്ഷനില്‍ ജോലിചെയ്യവെ ബോര്‍ഡിന്റെ അനുമതിയില്ലാതെ 11 കെവി ലൈന്‍ വലിച്ച് റിസോര്‍ട്ടുകള്‍ക്ക് വൈദ്യുതി നല്‍കിയതിനാണ് നടപടി. അടിയന്തരമായി സ്ഥാപിക്കേണ്ട ട്രാന്‍സ്ഫോര്‍മറുകള്‍ പോലും സ്ഥാപിക്കാതെ വഴിവിട്ട് റിസോര്‍ട്ടുകള്‍ക്കു വേണ്ടി ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. റിസോര്‍ട്ടുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് നല്കി വരുന്ന ഉയര്‍ന്ന രീതിയിലുള്ള നിരക്കുകള്‍ക്കു പകരം പ്രാദേശിക കണക്ഷനുകള്‍ക്ക് നല്കുന്ന സാധാരണ നിരക്കുകള്‍ അനധികൃതമായി വാങ്ങി ബോര്‍ഡിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും കണ്ടെത്തി.
2016ല്‍ ഇതേ രീതിയില്‍ നടത്തിയ ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സബ്. എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വീസില്‍ തിരിച്ചെത്തിയ ഇവര്‍ വീണ്ടും ചിത്തിരപുരം സെക്ഷനിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ്. മേഖലയിലുള്ള റിസോര്‍ട്ടുകളില്‍ മീറ്റര്‍ റീഡിങില്‍ കൃത്രിമം കാട്ടി ലക്ഷങ്ങള്‍ തട്ടിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൂടുതല്‍ യൂണിറ്റുകള്‍ രേഖപ്പെടുത്തിയ മീറ്ററുകള്‍ തകരാറിലാണെന്ന് വരുത്തി പുതിയ മീറ്ററുകള്‍ സ്ഥാപിച്ചുള്ള തട്ടിപ്പിലുള്‍പ്പെടെ ബോര്‍ഡിനുണ്ടായത് വന്‍ നഷ്ടമാണ്. യൂണിയന് ഇവരെ സംരക്ഷിച്ചു നിര്‍ത്തുന്നതായി ആക്ഷേപമുണ്ട്. ചിത്തിരപുരത്ത് ബോര്‍ഡിന്റെ വാഹനം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിലച്ച മട്ടായത് ദുരൂഹത കൂട്ടുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ സ്വാധീനം ഇവര്‍ക്ക് കരുത്തുപകരുകയാണ്. ഇത്തരം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വരവില്‍ കവിഞ്ഞ സ്വത്തു സംബന്ധിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: