നെയ്യാറ്റിന്‍കര: മലയിക്കടയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍.
ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവസം ലേഖയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിന് ആംബുലന്‍സില്‍ കയറ്റുന്ന സമയം ലേഖ പറഞ്ഞ നിര്‍ണ്ണായക വിവരങ്ങളാണ് ഇന്നലെ ലഭിച്ചത്. തീപ്പൊള്ളലേറ്റ ലേഖയെ ആംബുലന്‍സില്‍ കയറ്റുന്നതിനിടെ മരണവെപ്രാളത്തില്‍ തന്നെ ആരും രക്ഷിക്കാന്‍ ശ്രമിക്കേണ്ടെന്നും തങ്ങളെ ഇതിലേക്ക് പ്രേരിപ്പിച്ചത് ചന്ദ്രനാണെന്നും പറഞ്ഞതായി സമീപവാസികള്‍ മൊഴി നല്കി.
കൂടാതെ ഞങ്ങള്‍ക്ക് ഇനി ജീവിക്കണ്ട എന്ന് പറഞ്ഞതായും രക്ഷിക്കാനെത്തിയവരോട് ലേഖ പറഞ്ഞു. സമീപവാസികളെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക മൊഴി ലഭിച്ചത്. വ്യാഴാഴ്ച മലയിക്കടയിലെ വൈഷ്ണവീയത്തില് പോലീസ് നടത്തിയ പരിശോധനയില്‍ ലേഖയുടെയും വൈഷ്ണവിയുടെയും ഡയറിയും നോട്ട് ബുക്കും ലഭിച്ചിരുന്നു.
ലേഖയുടെ നോട്ട് ബുക്കില്‍ ഇരുവരും അനുഭവിച്ചിരുന്ന നിരന്തര പീഡനങ്ങള്‍ പൂര്‍ണ്ണമായും വിവരിച്ചിരുന്നു. ഇതില്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം സമീപവാസികളോട് പറഞ്ഞിരുന്നതായും രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു രേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി മരിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്താന്‍ വന്നവരെയും സമീപവാസികളെയും പോലീസ് ചോദ്യം ചെയ്തത്. നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതോടെ പ്രതികള്‍ക്ക് മേല്‍ ഗാര്‍ഹിക പീഡനങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് ചുമത്തി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലയിക്കട വൈഷണവീയത്തില് ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ചന്ദ്രന്, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥന് എന്നിവര്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: