വടക്കന്‍ പറവുരിലെ വഴിക്കുളങ്ങരയില്‍ നാഷണല്‍ ഹൈവേയുടെ ഓരത്താണ് 200 കൊല്ലം പഴക്കമുള്ള ശാന്തിവനം എന്ന തൂണ്ടിയില്‍ വീട്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവും, കാടും വീടും. എകദേശം ആറ് ഏക്കര്‍ വരുന്ന ഭൂമി. ഭാഗം കഴിഞ്ഞപ്പോള്‍ രണ്ടര ഏക്കര്‍ ഭൂമി രവീന്ദ്രനാഥമേനോനു ലഭിച്ചു. അത് അദേഹം പൊന്നുപോലെ സംരക്ഷിച്ചു. അതില്‍ ഏകദേശം അര ഏക്കര്‍ ഭൂമി ദേശീയപാത വികസനത്തിന് 30 വര്‍ഷം മുമ്പ് ഏറ്റെടുത്തു. ബാക്കി സ്ഥലത്ത് അദേഹം പണികഴിപ്പിച്ച വീടിനു മുന്നിലെ കാട്ടില്‍ ചെറിയൊരു കെട്ടിടമുണ്ട്. അത് ലൈബ്രറി ആയി ഉപയോഗിക്കുന്നു.
വീടിനും ലൈബ്രറി കെട്ടിടത്തിനുമിടയില്‍ 5 മീറ്റര്‍ വീതിയിലും 8 മീറ്റര്‍ നീളത്തിലും ഒരു തിട്ട കാണം. ഇതിന് മദ്ധ്യത്തില്‍ വലിയ കുട വിരിച്ച് അതിന് കീഴില്‍ ഇരുന്ന് അദേഹം എഴുതുമായിരുന്നു. അക്കാലത്ത് കാട് കാണാന്‍ വരുന്നവര്‍ക്ക് ഇതെല്ലാം പുതുമയും ഹരവും ആയിരുന്നു. കാടിനെ അടുത്തറിഞ്ഞ് നിരവധി പേര് ഇത് കണ്ട് പരിസ്ഥിതിയെ നെഞ്ചിലേറ്റിയെന്നതാണ് വസ്തുത. കുളിര്‍മ പകരുന്ന കുളത്തിനു സമീപം മറ്റൊരു ചെറുകുടിലും നിര്‍മ്മിച്ചിട്ടുണ്ട്.
ജൈവ വൈവിദ്ധ്യം നിറഞ്ഞ കാട്ടില്‍ ഏകനായകം, കാട്ട് കാപ്പി, പൊന്നാന്നി വള്ളികള്‍ നിറഞ്ഞ ഈ സ്വകാര്യ വനം ഏവരെയും അസൂയപ്പെടുത്തും, ആകര്‍ഷിക്കും. എന്നാല്‍ ഇതിന്റെ പിന്നിലെ ത്യാഗവും ജനക്ഷേമവും ആരും അറിയാതെ പോകരുത്. ഇപ്പോള്‍ പരേതനായ രവീന്ദ്രനാഥമേനോന്റെ മകള്‍ മീന മേനോനും അവരുടെ മകള്‍ ഉത്തരയും മാത്രമാണ് താമസം. പാരിസ്ഥിതികമായി പറഞ്ഞാല്‍ നല്ല മഴ ലഭിച്ചാല്‍ ഒരു ഹെക്ടര്‍ വരുന്ന ഈ കാട് മൂന്നു കോടി ലിറ്റര്‍ പെയ്ത്ത് വെള്ളം ഉള്‍ക്കൊള്ളും. അതില്‍ ഒരു രണ്ട് ശതമാനം ജലം ആഴ്ന്നിറങ്ങിയാല്‍ 30 കോടി ലിറ്റര്‍ ഭൂഗര്‍ഭ ജലം ശേഖരിക്കപ്പെടും. അത് പത്ത് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 50000 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കും. എന്നാല്‍ 40,000 കുടംബങ്ങളുടെ വൈദ്യുതി ക്ഷാമം പരിഹരിക്കാനാണ് ഈ ടവര്‍ എന്നത് മറ മാത്രമാണ്. കാരണം ഇത് ഇരുപത് കൊല്ലം മുന്‍പുള്ള പദ്ധതിയാണത്രേ. ഇടതിനും വലതിനു ഒന്നും ചെയ്യാനോ പരിഹരിക്കാനോ കഴിഞ്ഞില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ ഗ്രാമീണ വൈദ്യുതി പദ്ധതി നടപ്പിലാക്കി. വൈദ്യുതി ചെല്ലാത്ത ഗ്രാമങ്ങളിലെ ഭവനങ്ങളില്‍ അതെത്തിക്കാനാണ് ഈ പദ്ധതി. ഇതിനു വേണ്ടി എല്ലാ സംസ്ഥാന ങ്ങള്‍ക്കും വന്‍തുക നല്കി. കേരളത്തിനു കിട്ടിയ 4036 കോടി രൂപ പേര് മാറ്റി ദ്യൂതി 2021 എന്നാക്കി. മന്നം ചെറായി വൈദ്യുതി ലൈന്‍ പദ്ധതിക്ക് 20 കൊല്ലം കഴിഞ്ഞപ്പോള്‍ ചിറക് മുളപ്പിച്ചെടുത്ത് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. അതിന് കണ്ടെത്തിയ മാര്‍ഗം വിചിത്രമാണ്. ബോര്‍ഡിന്റെ എക്കാലത്തെയും നഷ്ടം പ്രസരണനഷ്ടമാണ്. പ്രത്യേകിച്ച് വനത്തിലൂടെയുള്ള ലൈനുകള്‍. ഇവിടത്തെ പദ്ധതി എന്‍.എച്ച് 17 കടന്ന് ശാന്തിവനത്തിന്റെ ഓരത്ത് കൂടി കടന്ന് മന്നം ചെറായിയില്‍ ചെല്ലണമെന്നതാണ് അദ്യ പദ്ധതി.
ഇപ്പോള്‍ മാറ്റം വരുത്തി എന്‍. എച്ച് 17 ക്രോസ് ചെയ്ത് ശാന്തിവനത്തിലേക്ക് കയറി വീടിന് തൊട്ട് പുറകില്‍ ടവര്‍ സ്ഥാപിച്ച് വീ മാതൃകയില്‍ കടന്നുപോകുന്ന വിധമാക്കി. ഇതാണ് തട്ടിപ്പ്. മരം മുറിക്കാന്‍ വനംവകുപ്പിന്റെ അനുമതി ഇല്ല, പക്ഷേ മുറിച്ചു. പ്രസരണനഷ്ടത്തിന് ആക്കം കൂട്ടാന്‍ വനത്തിലൂടെ തന്നെ കൊണ്ടുപോകണം. അതായിരുന്നു നിര്‍ബന്ധം. സമാന്തര മാര്‍ഗ്ഗം ഒന്നും സ്വീകരിക്കില്ല. ഈ നിര്‍ബന്ധബുദ്ധി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. അണ്ടര്‍ ഗ്രൗണ്ട് ഇന്‍സുലേറ്റഡ് കേബിള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതൊന്നും ചിന്തിക്കാത്ത ചില നേതാക്കളുടെയും ഉദ്യേഗസ്ഥരുടെയും ധാര്‍ഷ്ട്യവും അഹങ്കാരവും ശമിക്കാത്തിടത്തോളം കാലം കേരളം ഭ്രാന്താലയമായി തന്നെ നിലനില്ക്കും
എന്തായാലും അപൂര്‍വ്വമായ ജൈവ വൈവിദ്ധ്യങ്ങള്‍, അപൂര്‍വ്വമായ പക്ഷികള്‍, ഉരഗങ്ങള്‍, ഓന്തുകള്‍, പലതരം ജീവികള്‍ ഇതെല്ലം ഒരു തലമുറക്ക് അന്യമാകും. 15 വൃക്ഷങ്ങള്‍ ഒരു മനുഷ്യനു ആവശ്യമായ ഓക്സിജന്‍ നല്കിവരുന്നു. മനുഷ്യനു ദോഷമാകുന്ന ഹരിതഗ്രഹ വാതകങ്ങളെ വൃക്ഷങ്ങള്‍ ആഗിരണം നടത്തി പരിവര്‍ത്തനം ചെയ്തുതരുന്നു. ഇങ്ങനെ കോടി ക്കണക്കിന് രൂപ വിലവരുന്ന ശുദ്ധവായുവും ശുദ്ധജലവും കൗതുകക്കാഴ്ചകളും കുളിര്‍മയും ശാന്തിവനം നല്കുന്നു. മനോഹരമായ ഈ സ്വകാര്യ വനം ഡിമാന്റ് ആന്റ്സപ്ളൈയിലൂടെ ഇല്ലാതാക്കുന്നതാണ് മലയാളിയുടെ വികസന രാഷ്ട്രീയ സങ്കല്പം എന്നത് ഖേദകരമാണ്.
ഏലൂര്‍ ഗോപിനാഥ്
പെരുകുന്ന ആത്മഹത്യകള്‍
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം കേരളീയ സമൂഹം ഗൗരവത്തോടെ കാണണ്ട ഒന്നാണ്. ഗൃഹനാഥനായ ചന്ദ്രന് പറയുന്നു വായ്പ തിരിച്ചടവ് മുടങ്ങിയത് ഗള്‍ഫിലെ തന്റെ ജോലി നഷ്ടപ്പെട്ടതുകൊണ്ടാണെന്ന്്. എന്നാല്‍ ബാങ്കിന് നിയമാനുസൃതം നടപടിയെടുക്കാന്‍ അധികാരമുണ്ട്, അവര്‍ കോടതി മുഖാന്തരം നടപടി തുടങ്ങുകയു ചെയ്തു. ഇനിയുള്ള ചോദ്യങ്ങള്‍. അമ്പതു ലക്ഷം രൂപ വിലയുള്ള വീട് അഞ്ചു ലക്ഷത്തിന് ജപ്തി ചെയ്യണോ? 2. ഉത്തരവാദപ്പെട്ട ഭരണവിഭാഗം നടപടി തല്ക്കാലം നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിയ്ക്കാതെ തുടര്‍ നടപടിയുമായ് മുന്നോട്ടു പോയത് ശരിയാണോ? 3. ഈ അവസരത്തില്‍ മനുഷ്യത്വപരമായ ഒരു ഇടപെടലും സമൂഹത്തില്‍ നിന്ന് ഉണ്ടായില്ലല്ലോ.
അന്‍പത് ലക്ഷം രൂപയുടെ വസ്തുവകകള്‍ 20 ലക്ഷത്തിന് വില്ക്കാന് വാക്കു കൊടുക്കേണ്ടി വന്നിട്ടും സ്വന്തം ഭാര്യയും മകളും നഷ്ടപ്പെട്ട ഹതഭാഗ്യനായ ഗൃഹനാഥന് ഇനി എന്തു ചെയ്യും? ഹൗസിംഗ് ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍ ഈ വിഷയങ്ങള്‍ ഗൗരവപൂര്‍വ്വം കാണുകയും, കേരളത്തില്‍ എല്ലാവര്ക്കും വീട് എന്ന പദ്ധതി യാഥാര്‍ഥ്യമാക്കുകയും വേണം. ഇത്തരം സാഹചര്യങ്ങളില്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇനിയെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
-വേണുകുമാര്‍ പ്ലാത്താനം, കൊച്ചി
കലാപീഠം അടയ്ക്കരുത്
1982ല്‍ വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപം ആരംഭിച്ച ക്ഷേത്ര കലാപീഠം അവിടെ നിന്നു മാറ്റാന്‍ ഉള്ള ആലോചന നടക്കുന്നതായ് അറിയുന്നു .ക്ഷേത്രകലകളുടെ അഭ്യാസത്തിന് വേണ്ടിരൂപം കൊണ്ട ഈ സ്ഥാപനം നാളിതുവരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ മദ്ധ്യ തിരുവിതാംകൂറില്‍ ഉള്‍പ്പെട്ട ക്ഷേത്രങ്ങളിലും ഈ സ്ഥാപനത്തിന്റെ സ്വാധീനം വളരെ പ്രകടമായിത്തന്നെ കാണാനുണ്ട്. അത് ഏറെ അഭിനന്ദനാര്‍ഹമാണ്. തകില്, നാദസ്വരം, വഞ്ചവാദ്യം എന്നിവയില്‍ അന്‍പതില്‍പ്പരം വിദ്യാത്ഥികള്‍ ഓരോ വര്‍ഷവും പ്രവേശനം നേടുന്നു. ഈ സ്ഥാപനം മറ്റൊരു ഗ്രൂപ്പിന്റെ കീഴിലാക്കി ഇതിന്റെ പ്രസക്തി ഇല്ലാതാക്കരുത്.
– വേണുകുമാര്‍ പ്ലാത്താനം, കൊച്ചി
പടുതാക്കുളത്തിലെ അപകടങ്ങള്‍
കര്‍ഷകആവശ്യത്തിനുള്ള കൃത്രിമ ജലസംഭരണിയാണ് പടുതാക്കുളങ്ങള്‍.വേനല്‍ക്കാലത്തേക്ക് വെള്ളം സംഭരിച്ചുവയ്ക്കുവാന്‍ കൃഷിക്കളത്തിനോട് ചേര്‍ന്ന് പ്ലാസ്റ്റിക്ക് ഉപയോഗിച്ചുണ്ടാക്കുന്ന ഇത്തരം കുളത്തില്‍ വീണ് മരണമടയുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. ആള്‍്മറകളൊ മാറ്റ് സുരക്ഷാ സംവിധങ്ങളോ ഇല്ലാത്ത ഇത്തരം കുളങ്ങളില്‍ തെന്നി വീണാല്‍ ഒരുകാരണവശാലും കരക്കുകയറുവാന്‍ സാധ്യമല്ല. കൃഷിസ്ഥലത്ത് കാടുമൂടി സ്ഥിതിചെയ്യുന്ന ഇത്തരം കുളങ്ങള്‍ പലപ്പോഴും കാണുകതന്നെ പ്രയാസമാണ്. ഇത്തരം കുളങ്ങളുടെ നിര്‍മ്മാണത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്
ജയകുമാര്‍ വേലിക്കകത്ത്, രാജകുമാരി, ഇടുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: