ന്യൂദല്‍ഹി: ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക ഗോഡ്സെയെ അനുകൂലിച്ചുള്ള പ്രസ്താവന നടത്തിയ മൂന്നു നേതാക്കളോട് ബിജെപി വിശദീകരണം തേടി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പാര്‍ട്ടി അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടതായും ഇതിനെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.
അനന്ത് കുമാര്‍ ഹെഗ്ഡെ, പ്രജ്ഞാ സിങ് താക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവര്‍ ഗോഡ്സെയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകളിലാണ് ഷാ വിശദീകരണം ആവശ്യപ്പെട്ടത്. ഇതില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കും ഇല്ല. അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോഡ്സെ ആദ്യ ഹിന്ദു ഭീകരനെന്ന കമലഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ബിജെപി നേതാക്കളുടെ ഗോഡ്സെ അനുകൂല പ്രസ്താവനകള്‍ വന്നത്. ഗോഡ്സെ ഒരു ദേശഭക്തനായിരുന്നു, ആണ്, ആയിരിക്കും എന്നാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞത്. ഇത് വിവാദമായി. ആരെയും വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും പ്രജ്ഞ പിന്നീട് അറിയിച്ചു.
എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നത്തെ തലമുറ ഗോഡ്സെയെപ്പറ്റി ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ഗോഡ്സെയും ഇതില്‍ സന്തോഷവാനായിരിക്കുമെന്നാണ് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടി രംഗത്തെത്തിയതോടെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്യുകയും തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വിശദീകരിക്കുകയും ചെയ്തു.
കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി നളിന്‍ കട്ടീല്‍ ഗോഡ്സെയെ രാജീവ് ഗാന്ധിയുമായി താരതമ്യപ്പെടുത്തിയാണ് ട്വിറ്ററില്‍ കുറിച്ചത്. ഗോഡ്സെ ഒരാളെയേ വധിച്ചുള്ളൂ. രാജീവ് ഗാന്ധി 17000 പേരെയാണ് വധിച്ചത്. എന്നാണ് കട്ടീല്‍ പറഞ്ഞത്. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സിഖ് വംശഹത്യ ഉദ്ദേശിച്ചായിരുന്നു കട്ടീലിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: