ന്യൂദല്‍ഹി: പുണ്യ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. കേദാര്‍നാഥിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മോദി ഞായറാഴ്ച ബദരീനാഥിലേക്ക് പോകും.
മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം ഇതിനകം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കേദാര്‍നാഥ് മാത്രം സന്ദര്‍ശിക്കുമെന്നാണ് മോദി ആദ്യം തീരുമാനിച്ചത്. പിന്നീടത് ബദരിനാഥിലേക്ക് കൂടി നീട്ടുകയായിരുന്നു.
പ്രദേശത്ത് മോദിയുടെ താമസം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു. പ്രദേശത്തെ മഞ്ഞുവീഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ത്തുന്ന മറ്റൊരു വെല്ലുവിളി. കനത്ത മഞ്ഞുവീഴ്ചയുണ്ടായാല്‍ അതിവേഗം മോദിയെ മാറ്റുന്നതിനുള്ള സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദിക്ക് ധ്യാനിക്കാനായി ഒരു ഗുഹയില്‍ പ്രത്യേക സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഞായറാഴ്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം. ബുദ്ധ പൗര്‍ണമി ദിവസം കൂടിയായ ഇന്ന് എല്ലാവര്ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതായും മോദി ട്വിറ്ററിലുടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: