ജടായുവിന്റെ ശേഷക്രിയകള്‍ക്കു ശേഷം പക്ഷിരാജനായ സമ്പാതി സ്വസ്ഥാനത്ത് തിരിച്ചെത്തി. മറുകരകാണാനാവാതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്ക് കണ്ണു പായിച്ചു. അതിനു ശേഷം വാനരനായകന്മാരോട് സംസാരിച്ചു തുടങ്ങി. ‘ വാനരപ്രവരരേ, ദക്ഷിണ സമുദ്രത്തില്‍ സുവേലം എന്നൊരു മഹാഗിരി വലിയൊരു ദ്വീപായി സ്ഥിതി ചെയ്യുന്നുണ്ട്.
അതിന്റെ ഉന്നതതലം അണ്ഡാകൃതിയില്‍ കാണാം. അതാണ് ലങ്ക. അതിന്റെ മധ്യത്തിലാണ് രാവണരാജധാനി. അതിന്റെ അന്തഃപുരത്തിന് സമീപം അശോകോദ്യാനം. അതിലുള്ള ശിംശിപാ വൃക്ഷച്ചുവട്ടില്‍ ദേവിയിരിപ്പുണ്ട്. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം. നിങ്ങള്‍ തിരികെപ്പോയി രാമനെ ഈ വിവരമറിയിക്കുക. അല്ലെങ്കില്‍ അതുവേണ്ട. ദേവിയെ ആശ്വസിപ്പിച്ച് തിരിച്ചു വന്ന് കാര്യങ്ങള്‍ ദേവനെ ഗ്രഹിപ്പിക്കുക. അദ്ദേഹത്തിന് അതോടെ വിശ്വാസവും ആശ്വാസവുമാകും.’
സീതാവൃത്താന്തം പൂര്‍ത്തിയാക്കിയപ്പോഴേക്കും സമ്പാതിക്ക് പുതിയ ചിറകുകള് മുളച്ചുണ്ടായി. കാലുകളുടെ ഒടിവുമാറി നേരെയായി. വാര്‍ധക്യ വിവശതകളെല്ലാം നീങ്ങി. മനോദേഹികളില് യൗവനോന്മേഷം തഴച്ചു. സുശക്തമായ കാലുകളില്‍ നിവര്‍ന്നു നിന്ന്, കഴുത്ത് നേരെയൊന്ന് ഉയര്‍ത്തി, ശക്തിയുക്തങ്ങളായ ചിറകുകള് പരത്തി, ആ പക്ഷിരാജന് ദേഹമാസകലം ഒന്നു കുടഞ്ഞു. അത്ഭുതത്തോടെ അതു നോക്കി നിന്നു വാനരപ്പട. സീതയെ വേണമെങ്കില്‍ തനിക്ക് ഇവിടെ എത്തിക്കാനാവുമെന്നും എന്നാല്‍ അങ്ങനെ ചെയ്താല്‍ അത് ധര്മവിലോപമാകുമെന്നും സമ്പാതി പറഞ്ഞു.
‘ലങ്ക ഒന്നാകെ എടുത്തുയര്‍ത്തി വേണമെങ്കില്‍ എനിക്ക് സീതയെ നിങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവയ്ക്കാമായിരുന്നു. പക്ഷേ ഞാനും രാവണനും തമ്മില്‍ ഒരു സഖ്യമുണ്ട്. ഞങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യില്ലെന്നൊരു സന്ധി . സീതയെ മടക്കിക്കൈാണ്ടു വരാന്‍ ഞാന്‍ ലങ്കയിലെത്തിയാല്‍ അത് ഞങ്ങള്‍ തമ്മിലുള്ള സന്ധി ലംഘിക്കലാകും.
ഒരിക്കല്‍ അളകാപുരിയില്‍ നിന്ന് രാവണന് ഒരു യക്ഷസുന്ദരിയെ അപഹരിച്ചു. ആകാശമാര്‍ഗം പോകുമ്പോള്‍ അവളുടെ ദീനവിലാപം ഞാന്‍ കേട്ടു. ഞാന്‍ രാവണനെ എതിരിട്ടു. രാവണന്റെ ആയുധ പ്രയോഗങ്ങള്‍ എന്നില്‍ വിഫലമായി. രാവണന്റെ വിമാനം ഞാന്‍ തകര്‍ത്തു. സ്വയംഭൂവായതു കൊണ്ട് പുഷ്പകം വീണ്ടും ഉത്ഭവിച്ചു. അവന്റെ ആയുധങ്ങളെല്ലാം ഞാന്‍ നശിപ്പിച്ചു.
ചന്ദ്രഹാസം കൊത്തിയെടുത്ത് ദൂരെത്തെറിപ്പിച്ചു. രാവണന്റെ കിരീടം താഴെവീഴ്ത്തി. അതിഖരങ്ങളായ നഖങ്ങളാല്‍ ഞാന്‍ രാവണന്റെ മുഖവൈരൂപ്യം വരുത്തി. ഒടുവില്‍ രാവണന് എന്നോട് സന്ധി ചെയ്യാനൊരുങ്ങി.
പരസ്പരം ആക്രമിക്കാതിരിക്കുന്നതിനായിരുന്നു സന്ധി ആവശ്യപ്പെട്ടത്. ഈ യുവതിയെ വിട്ടയച്ചാല്‍ ഞാന്‍ നിന്നെ ആക്രമിക്കില്ല. അത് രാവണന് സമ്മതിച്ചു. അന്നുണ്ടാക്കിയ സഖ്യം ഇപ്പോഴും നിലനില്ക്കുന്നു. ” ഇത്രയും പറഞ്ഞ ശേഷം സമ്പാതി ശ്രീരാമസന്നിധിയിലേക്ക് പറന്നു. രാമനെ വന്ദിച്ച ശേഷം വിന്ധ്യമഹാഗിരിയില് തിരിച്ചെത്തി വിശ്രമമാരംഭിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: