നോട്ടിങ്ങ്ഹാം: ലോകകപ്പിന് വേദിയൊരുക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ബൗളര്‍മാര്‍ക്ക് രക്ഷയില്ല. രണ്ട് ബാറ്റ്സ്മാന്മാര് സെഞ്ചുറി കുറിച്ച നാലം ഏകദിനത്തില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പര 3-0 ന്റെ ലീഡില്‍ ഇംഗ്ലണ്ട് നേടി. ആദ്യ ഏകദിനങ്ങളില്‍ പാക് ബൗളര്‍മാരെ അടിച്ചൊതുക്കി ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. അവസാന മത്സരം ലീഡ്സില്‍ ഇന്ന്് നടക്കും.
ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയും പാക്കിസ്ഥാന്റെ ബാബര്‍ അസമും ആണ് ബൗളര്‍മാരെ അടിച്ചൊതുക്കി നൂറ് തികച്ചത്. ജേസണ്‍ റോയിക്ക് പിന്നാലെ ബെന്‍ സ്റ്റോക്സും അടിയുടെ പൂരം തീര്‍ത്തതോടെ ഇംഗ്ലണ്ട് വിജയം പിടിച്ചു. 341 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് മൂന്ന് പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്കോര്‍ : പാക്കിസ്ഥാന് 50 ഓവറില്‍ ഏഴിന് 340, ഇംഗ്ലണ്ട് 49.3 ഓവറില്‍ ഏഴു വിക്കറ്റിന് 341.
തുടക്കം മുതല്‍ കത്തിക്കയറിയ ജേസണ്‍ റോയ് 89 പന്തില്‍ 114 റണ്‍സ് നേടി. പതിനൊന്ന് ഫോറും നാല് സിക്സറും അടിച്ചു. മധ്യനിരയിലെ കരുത്തനായ ബെന്‍ സ്റ്റോക്സ് 64 പന്തില്‍ 71 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അഞ്ചു ഫോറും മൂന്ന് സിക്സറും നേടി. വിന്‍സ് 39 പന്തില്‍ ആറു ബൗണ്ടറി അടക്കം 43 റണ്‍സ് എടുത്തു. ജോ റൂട്ട് 41 പന്തില്‍ 36 റണ്‍സും നേടി.
ബാറ്റിങ്ങിനയക്കപ്പെട്ട പാകിസ്ഥാന് ബാബര്‍ അസമിന്റെ സെഞ്ചുറിയിലാണ് 340 റണ്‍സ് അടിച്ചെടുത്തത്. അസം 112 പന്തില്‍ 115 റണ്‍സ് കുറിച്ചു. പതിമൂന്ന് ഫോറും ഒരു സിക്സറും അടിച്ചു. മുഹമ്മദ് ഹഫീസ് 55 പന്തില്‍ 59 റണ്‍സും ഷൊയ്ബ് മാലിക് 26 പന്തില്‍ 41 റണ്‍സും അടിച്ചെടുത്തു.
ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പതിനാല് പന്തില്‍ 21 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ഇംഗ്ലണ്ടിന്റെ ടോം കറന് പത്ത് ഓവറില്‍ 75 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. എം.എ. വുഡ് പത്ത് ഓവറില്‍ എഴുപത്തിയൊന്ന് റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: