തിരുവനന്തപുരം: കേരളത്തിലെ ലോക് താന്ത്രിക് ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കുന്നു. 24ലെ ചര്‍ച്ചയില്‍ ലയനം സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന.
ജനതാദള്‍ എസ് നേതാവ് കെ.കൃഷ്ണന്‍കുട്ടിയും, ലോക് താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും ഇതിനോടകം അനൗപചാരിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ജനതാദളുകള്‍ ഒന്നിക്കണമെന്ന ഇടത് മുന്നണി നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം. ആര്‍ജെഡിയുമായി സഹകരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ദേശീയ നേതൃത്വവുമായുള്ള ബന്ധം എല്‍ജെഡി സംസ്ഥാന ഘടകം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.
2009 മുതല്‍ യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വീരേന്ദ്രകുമാറും കൂട്ടരും കഴിഞ്ഞ വര്‍ഷമാണ് യുഡിഎഫ് വിട്ടത്. മുന്നണി മാറ്റത്തിനെതിരെ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന് അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ജനതാദളിലേക്ക് മടങ്ങിപ്പോകാനുള്ള തീരുമാനത്തിന് പിന്നിലും മനയത്ത് ചന്ദ്രന് അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദമുണ്ട്. ജനതാദള്‍ എസിലേക്ക് മടങ്ങിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: