ചണ്ഡീഗഢ് : കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത്സിങ് സിദ്ദു അതിമോഹിയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ. തന്നെ മാറ്റി മുഖ്യമന്ത്രിയാകണമെന്നാണ് സിദ്ദുവിന്റെ ആഗ്രഹമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് അമരീന്ദര്‍ സിങ്ങിന്റെ ഈ വെളിപ്പെടുത്തല്‍.
സിദ്ദുവിനെ തനിക്ക് ചെറുപ്പം മുതല്‍ അറിയാം. തന്റെ മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കാനാണ് ശ്രമവും. പക്ഷേ തെരഞ്ഞെടുപ്പിന് ഒരുദിവസം മുന്‍പ് അതു പ്രകടിപ്പിക്കുന്നതു ശരിയല്ല. ഇത് തന്നെ മാത്രമല്ല മറിച്ച് പാര്‍ട്ടി സംസ്ഥന നേതൃത്വത്തേയും മത്സരിക്കുന്ന നേതാക്കളെയും ബാധിക്കുമെന്നും അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി.
സിദ്ദുവും അമരീന്ദറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നേരത്തെ തന്നെ നിലനിന്നിരുന്നു. സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗറിന് ഇത്തവണ ലോക്സഭാ ടിക്കറ്റ് നിഷേധിച്ചെന്നാരോപിച്ച് പ്രസ്താവന നടത്തിയതോടെയാണ് തര്‍ക്കം പരസ്യമായത്. എന്നാല്‍ അമൃത്സറില് നിന്ന് മത്സരിക്കാന്‍ നവ്ജോത് കൗറിനോട് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അവരതു നിഷേധിച്ചതാണെന്നുമായിരുന്നു അമരീന്ദറിന്റെ പ്രതികരിച്ചത്. തന്റെ ഭാര്യ നുണ പറയില്ലെന്നും അവര്‍ക്കു ധൈര്യമുണ്ടെന്നും ഇതിന് സിദ്ദുവും മറുപടി നല്കി. എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ നടപടിയെടുക്കുമെന്നും അമരീന്ദര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം അമരീന്ദര്‍ തള്ളിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണു തന്റെ ക്യാപ്റ്റനെന്ന് പറഞ്ഞ് സിദ്ദു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: