പാട്ന: വേര്‍പിരിയാനാകാത്ത അവസ്ഥയില്‍ ജനിച്ചു. രണ്ട് വ്യക്തികളെങ്കിലും മൂന്ന് വര്‍ഷം മുന്‍പ് വരെ ഒറ്റ വോട്ടേ ഉണ്ടായിരുന്നുള്ളു ഇരുവര്‍ക്കും. എന്നാല്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഇരുവരും വോട്ട് രേഖപ്പെടുത്തി. രണ്ടായി തന്നെ. പാട്നയിലെ ഇരട്ടക്കുട്ടികളെ കുറിച്ചാണ് പറയുന്നത്.
സബയ്ക്കും ഫറയ്ക്കും വേര്‍പിരിയാന്‍ കഴിയില്ല. ഇരുവരുടെയും തല ഒന്നിച്ചാണിരിക്കുന്നത്. ഇരുപത്തിമൂന്നു വയസായി ഇരുവര്‍ക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യകം വോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും. മുന്ന് വര്‍ഷം മുന്‍പ് വരെ ഇരുവര്‍ക്കും കുടി ഒരു വോട്ട്, ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്നായിരുന്നു അവസ്ഥ. ഇരുവരെയും ഒരു വോട്ടറായി മാത്രമേ പരിഗണിച്ചിരുന്നുള്ളു.
എന്നാല്‍ വ്യത്യസ്ത ചിന്താഗതിയും വ്യത്യസ്ത അഭിപ്രായങ്ങളുമുള്ള തങ്ങളെ ഒരാളെന്നു പരിഗണിക്കുന്നതില്‍ കുട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ ഇത്തവണ ഇരുവര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും വോട്ടവകാശവും നല്‍കിയതായി ജില്ലാ മജിസ്ട്രേറ്റ് കുമാര്‍ രവി അറിയിച്ചിരുന്നു. ഒരാള്‍ വോട്ട് ചെയ്യുമ്പോള്‍ മറ്റൊരാളുടെ സാന്നിധ്യം അവിടെയുണ്ടാകുവാന് പാടില്ല. എന്നാല്‍ ഇവരുടെ കാര്യത്തില്‍ അങ്ങനെയല്ല. അതുകൊണ്ടാണ് ഇവരെ ഒന്നായി പരിഗണിച്ചിരുന്നത്. ഇവരുടെ തല ഒന്നിച്ചിരിക്കുന്നതിനാല്‍ ഇരുവരും എപ്പോളും എതിര് ദിശയിലായിരിക്കും. അതിനാല്‍ രണ്ട് വ്യക്തികളെന്ന് പരിഗണിക്കുന്നതില്‍ പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേര്‍പിരിയാന്‍ ന്യൂദല്‍ഹി എയിംസില്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ കുടുംബത്തിന് സുപ്രീംകോടതി ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ മാസം തോറും 5000 രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇടപെട്ട് പിന്നീട് ഇത് 20,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: