തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ബാലറ്റ് തിരികെ ആവശ്യപ്പെട്ട് പോലീസുകാര്‍ നല്കിയ പരാതി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ക്രമക്കേടെന്ന് ആരോപിച്ച് പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെടുത്തതോടെ വോട്ടവകാശം നിഷേധിച്ചെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആരോപണവിധേയരായ പോലീസുകാര്‍ നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. കള്ളവോട്ടിനാണ് പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണം നിഷേധിച്ചാണ് മൂന്ന് പോലീസുകാര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
ഐആര്‍ ബറ്റാലിയന് അംഗങ്ങളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്കുമാര്‍ എന്നിവരാണ് പരാതിക്കാര്‍. ഇവരുടേത് ഉള്‍പ്പടെ ബാലറ്റുകള്‍ മറ്റൊരു ബറ്റാലിയന് അംഗമായ മണിക്കുട്ടന്റെ മേല്വിലാസത്തിലാണെത്തിയത്. ഇത് കള്ളവോട്ടിനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണത്തില്‍ ഇത് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആരോപണവിധേയരായ നാലു പോലീസ് ഉദ്യോഗസ്ഥരെയും പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് തിരിച്ചുവിളിച്ചു. വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ കൗണ്ടര്‍ പരാതിയുമായി രംഗത്തെത്തിയത്.
ക്രമക്കേടില്ലെന്നും വിദൂരസ്ഥലത്ത് ഡ്യൂട്ടിയിലായതിനാലാണ് ഒരേ വിലാസത്തിലേക്ക് അയച്ചതെന്നുമാണ് വിശദീകരണം. ക്രമക്കേടെന്ന് ആരോപിച്ച് ബാലറ്റുകള്‍ തിരിച്ചയച്ചതിനാല്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടെന്നും പറയുന്നു. ക്രമക്കേട് അന്വേഷിക്കുന്ന തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ പ്രത്യേക സംഘത്തിനാണ് ഈ പരാതിയും കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: