ഐസിസി ലോകകപ്പില്‍ എന്നും വലിയ പേരുകാരാണ് ന്യൂസിലന്‍ഡ്. മിന്നുംതാരങ്ങളുമായി ഇത്തവണയെത്തുന്ന അവര്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം മെച്ചപ്പെടുത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍, വ്യക്തിഗത മികവുകള്‍ ടീമെന്ന നിലയില്‍ പലപ്പോഴും തുണയ്ക്കുന്നില്ലെന്നതാണ് കിവികളെ ഏറെ അലട്ടുന്നത്. കളത്തില്‍ എല്ലാം ഒത്തുവന്നാല്‍ ലോകകപ്പുമായി ആദ്യമായി പറക്കും കിവികള്‍.
ഇതുവരെ ആറു സെമിഫൈനല്‍ കളിച്ചു ടീം. കഴിഞ്ഞ തവണ സ്വന്തം നാട്ടിലും ഓസ്ട്രേലിയയിലുമായി നടന്ന ലോകകപ്പിലാണ് ആദ്യമായി ഫൈനല്‍ കണ്ടത്. ഇത്തവണ കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ വലിയ പ്രതീക്ഷയുണ്ട് അവര്‍ക്ക്.
പരിചയസമ്പത്തും യുവത്വവും ഇടകലര്‍ന്ന ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിന്റേത്. കഴിഞ്ഞ ലോകകപ്പില്‍ ഇരട്ട സെഞ്ചുറി നേടി തിളങ്ങിയ ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ ഇത്തവണയും ഫോം കണ്ടെത്തിയാല്‍ ന്യൂസിലന്‍ഡിന് ആശ്വസിക്കാം. വില്യംസണ്, ഏറെക്കുറെ അവസാന ലോകകപ്പിനിറങ്ങുന്ന റോസ് ടെയ്ലര് എന്നിവരും ബാറ്റിങ്ങിലെ നെടുംതൂണുകള്‍. സമീപകാലത്ത് കിവികളുടെ മധ്യനിരയില്‍ ചിറകടിച്ചുയര്‍ന്നത് വെറ്റര്‍ താരമായ ഇടംകൈയന്‍ റോസ് ടെയ്ലറാണ്. ദേശീയ ടീമിനായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന പകിട്ടുമായാണ് ടെയ്ലറുടെ വരവ്. നിലയുറപ്പിക്കാനും അടിച്ചുതകര്‍ക്കാനും കഴിവുള്ള ടെയ്ലറാകും കിവികളുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിക്കുക. രാജ്യത്തിനായി 218 ഏകദിന മത്സരങ്ങള്‍ കളിച്ച ടെയ്ലര് 8026 റണ്‍സ് നേടിയിട്ടുണ്ട്.
പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ടോം ലാഥം പരിക്കിന്റെ പിടിയിലായതോടെ യുവതാരം ടോം ബ്ലണ്ടലിന് അവസരം ലഭിച്ചേക്കും. ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള ബ്ലണ്ടലിന് ഏകദിനത്തില്‍ അരങ്ങേറ്റം കൂടിയാകും ലോകകപ്പ്. ഗുപ്റ്റിലിനൊപ്പം ഓള്‍റൗണ്ടര്‍ കോളിന് മണ്റോയാകും ഓപ്പണ്‍ ചെയ്യുക. കോളിന് ഡി ഗ്രാന്‍ഡ്ഹോം, ജിമ്മി നീഷം എന്നിവര്‍ ബാറ്റിങ്ങിലെ മറ്റു പ്രതീക്ഷകള്‍.
ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നീ പേസര്‍മാരിലാണ് ബൗളിങ് പ്രതീക്ഷകള്‍. ഇരുവര്‍ക്കുമൊപ്പം മാറ്റ് ഹെന്റിയോ ലോക്കി ഫെര്‍ഗൂസനോ അവസരം ലഭിച്ചേക്കും. ഒരുപിടി മികച്ച ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. മിച്ചല്‍ സാന്റ്നര്‍, ജിമ്മി നീഷം, കോളിന് ഡി ഗ്രാന്‍ഡ്ഹോം എന്നിവര്‍ ഏതു സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ളവര്‍. ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം കിവികളുടെ കുതിപ്പില്‍ നിര്‍ണായകമാകും. സാന്റ്നറും ഇന്ത്യന്‍ വംശജന് ഇഷ് സോധിയുമാകും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക..
പ്രതികരിക്കാൻ ഇവിടെ എഴുതുക: