ന്യൂദല്‍ഹി: വോട്ടെണ്ണലിന് വെറും രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ ആകാംക്ഷ വര്‍ധിപ്പിച്ച് ഏക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുമെന്ന സൂചന നല്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളാണ് ഞായറാഴ്ച പുറത്തുവന്നത്. എന്നാല്‍ എക്സിറ്റ്പോള്‍ പ്രവചനങ്ങളെ തള്ളിക്കളയുകയാണ് പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജിയും, യെച്ചൂരിയും.
300ല്‍ അധികം സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് തന്നെയാണ് ഭൂരിഭാഗം എക്സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ തൃപ്തരാണെന്നും അതുകൊണ്ടുതന്നെ വീണ്ടും മോദി സര്‍ക്കാരിനെ തന്നെ അധികാരത്തില്‍ എത്തിക്കുമെന്നാണ് പ്രവചനങ്ങളില്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് സീറ്റ് നേടുമെന്നും പ്രവചനങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ഈ റിപ്പോര്‍ട്ടുകളെ തള്ളിയിട്ടുണ്ട്.
രാവും പകലുമില്ലാതെ പരിശ്രമിച്ചിട്ടുണ്ടും മോദി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ത്ത് സര്‍ക്കാര്‍ വിരുദ്ധ മനോഭാവം സാധാരണക്കാരില്‍ ഉണ്ടാക്കിയെടുക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. ഇത് തന്നെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളിലും പ്രിതിഫലിച്ചിരിക്കുന്നത്. പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപങ്ങള്‍ ജനങ്ങള്‍ മുഖവിലയ്ക്കെടുത്തില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ വോട്ടര്‍മാര്‍ സാധാരണഗതിയില്‍ ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് കൃത്യമായി പറയാറില്ലെന്നും ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് ചോദിക്കുന്നവര്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ പെട്ടവരായിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് മിക്കവരും വോട്ടു വെളിപ്പെടുത്താറില്ലെന്നുമാണ് ശശി തരൂര്‍ വാദിക്കുന്നത്. ഇതിനായി ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയില്‍ നടന്ന തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോളില്‍ സംഭവിച്ച പിഴവാണ്.
എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഗോസിപ്പാണെന്നും വിശ്വസിക്കരുതെന്നും വോട്ടിങ് മെഷീനില്‍ ക്രമേക്കേടിനായി ഉപയോഗിക്കാനുള്ള ഗെയിം പ്ലാനാണെന്നുമാണ് മമത ബാനര്‍ജി ഇതിനെതിരെ വാദിക്കുന്നത്. ഈ ഗോസിപ്പ് വഴി ആയിരക്കണക്കിന് വോട്ടിങ് മെഷീന് മാറ്റിവയ്ക്കുകയോ ക്രമക്കേട് നടത്തുകയോ ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു.
എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയിച്ചു. ഒരിടത്തും എക്സിറ്റ്പോള്‍ കൃത്യമായിരുന്നിട്ടില്ലെന്നും അദ്ദേഹവും വാദിക്കുന്നുണ്ട്. അതേസമയം എക്സിറ്റ് പോളുകള്‍ എല്ലാത്തവണയും തെറ്റാറില്ലെന്നാണ് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. എന്തായാലും ഒരു മാസം നീണ്ടു നിന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിന് ഞായറാഴ്ച്ചത്തോടെ അവസാനമായി. ഇനി തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് ജനങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്ത് മാത്രമല്ല, വിദേശ രാജ്യങ്ങള്‍ കൂടി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അത്യധികം ആകാംക്ഷയോടു കൂടിയാണ് ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: