ജയ്പൂര്‍ : സല്മാന് ഖാനൊപ്പം കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില്‍ ബോളീവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്, സൊനാലി ബിന്ദ്ര, തബു, ദുഷ്യന്ത് സിങ്, നീലം എന്നിവര്‍ക്കെതിരെ രാജസ്ഥാന് ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ഇവരെ വിചാരണക്കോടതി വെറുതെ വിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേലാണ് രാജസ്ഥാന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കും.
1972ലെ വന്യജീവി നിയമം 9, 51, ഐ.പി.സി 149 എന്നിവ പ്രകാരം സംരക്ഷിത വനമേഖലയില്‍ അനധികൃതമായി അതിക്രമിച്ചു കടന്നു, വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാത്ത ആയുധം ഉപയോഗിച്ച് വേട്ടയാടി എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
1998 ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ കങ്കാണി ഗ്രാമത്തില്‍ വെച്ചാണ് സല്മാന് ഖാന് രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഈ കേസില്‍ സല്മാന് ഖാന് കോടതി തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: