ന്യൂദൽഹി: ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതോടെ കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഭരണം കൈവിടുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന് ബിജെപി കത്ത് നല്കി.
ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുള്ള കോണ്‍ഗ്രസ് ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇരുപതോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ബന്ധം പുലര്‍ത്തി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിനെ വീഴ്ത്തിയാല്‍ മതിയെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജെഡിഎസ്സും കോണ്‍ഗ്രസ്സും തമ്മിലുള്ള പോരാണ് കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണി. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറാന്‍ തയാറെടുത്തിട്ടുമുണ്ട്. കരുതലോടെയിരിക്കാന്‍ രാഹുല്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലെത്തി. തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയാവുകയാണ് സിദ്ദുവിന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുമായി പ്രശ്നമുണ്ടെങ്കില്‍ സിദ്ദു രാജിവെക്കണമെന്ന് മറ്റൊരു മന്ത്രിയായ സാധു സിങ്ങും പറഞ്ഞു.
ബിജെപിയില്‍നിന്ന് രാജിവെച്ചാണ് സിദ്ദു കോണ്‍ഗ്രസ്സിലെത്തിയത്. ഇവിടെനിന്ന് രാജിവെച്ചാല്‍ എവിടെയാണ് പോകുകയെന്ന് ദൈവത്തിനറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: