പിറവം: ജലദൗര്‍ലഭ്യവും ഉയര്‍ന്ന ചൂടും താറാവ് കര്‍ഷകര്‍ക്ക് ദുരിതകാലം സമ്മാനിക്കുന്നു. പ്രതികൂല കാലാവസ്ഥയില്‍ താറാവുകള്‍ ചത്തുപോവുകയാണ്. മുളക്കുളം, തിരുമറയൂര്‍, വെള്ളൂര്‍, കാരിക്കോട് പ്രദേശങ്ങളിലാണ് താറാവ് വളര്‍ത്തല്‍ സജീവമായുള്ളത്.
വേനല്‍ മഴയുടെ കുറവുമൂലമുണ്ടായ ജലദൗര്‍ലഭ്യമാണ് താറാവ് കൃഷിയെ ബാധിച്ചത്. കുട്ടനാട്ടില്‍ നിന്ന് താറാവുകളെ വാങ്ങി കൊയ്ത്തു കഴിഞ്ഞ പാടത്ത് വളര്‍ത്തുകയാണ് പതിവ്. ഏപ്രില്‍ മധ്യത്തോടെയാണ് ഈ ഭാഗങ്ങളില്‍ പാടത്ത് കൊയ്ത്ത് അവസാനിക്കുന്നത്.
കൊയ്ത്തിനിടെ ഉതിര്‍ന്നു വീഴുന്ന നെന്മണികളും വേനല്‍മഴയില്‍ പാട ശേഖരങ്ങളിലുണ്ടാകുന്ന ചെറുമീനുകളും തവളയുമെല്ലാം താറാവിന് പറ്റത്തിന് ആഹാരമാകും. മുതല്‍ മുടക്കില്ലാതെ മുട്ടയും ലഭിച്ചിരുന്നു. എന്നാല്‍ പാടങ്ങളില്‍ വെള്ളമില്ലാതായതോടെ ചൂട് പ്രതിരോധിക്കാനാവാതെ തളര്‍ന്നു വീഴുകയാണ്. മുട്ട ഉല്‍പ്പാദനവും കുറഞ്ഞു. മൃഗാശുപത്രിയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം വാക്സിന് വിതരണം നടക്കുന്നുണ്ട്. എന്നാല്‍ ഫലവത്താകുന്നില്ലെന്ന പരാതിയുമുണ്ട് കര്‍ഷകര്‍ക്ക്.
മുളക്കുളം പാടത്ത് മോട്ടോര്‍ ഉപയോഗിച്ച് പമ്പു ചെയ്താണ താറാവുകള്‍ക്ക് വെള്ളം എത്തിക്കുന്നത്. സാമ്പത്തിക ബാധ്യതക്കിടയാക്കുന്ന ഈ രീതി ഏറെ നാള് തുടരാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്നതും കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: