കൊച്ചി: ലഹരിയുടെ തലസ്ഥാനമായി കൊച്ചി വളരുകയാണ്. കേരളത്തില്‍ ഏറ്റവും അധികം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. ഇന്ത്യയില്‍ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി രണ്ടാംസ്ഥാനത്താണ്. കേരളത്തിന്റെ ജോബ് ഹബ്ബായി മാറിയതിന് പിന്നാലെയാണ് കൊച്ചിയില്‍ ലഹരി ഉപയോഗത്തിന്റെ അളവും അപകടവും കൂടിയത്. വിദേശ നിര്‍മ്മിത ലഹരി ഉത്പന്നങ്ങള്‍ മുതല്‍ വ്യാജ സിഗരറ്റുകള്‍ വരെ കൊച്ചു കുട്ടികളുടെ കൈയെത്തും ദൂരത്താണുള്ളത്.
കൊച്ചിയിലെ ലഹരി വസ്തുക്കളുടെ പട്ടികയില്‍ ഏറ്റവും ഡോസ് കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിന്‍, മയക്കുമരുന്ന്, മഷ്റൂം, ഗുളികകള്‍, ലഹരിയുള്ള കഷായങ്ങള്‍ തുടങ്ങി ഹൈ ഡോസ് മരുന്നുകളുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ലഹരിവസ്തുക്കള്‍ കൊച്ചിയില്‍ ലഭ്യമാണ്.
കഞ്ചാവും ഗുളികളും ഏറ്റവും എളുപ്പം ലഭിക്കുമെന്നതിനാലാണ് ഇതിന്റെ ഉപയോഗം വ്യാപകമായിരിക്കുന്നത്. കഞ്ചാവിന്റെ ഉപയോഗം തന്നെ പല തരത്തിലാണുള്ളത്. സിഗരറ്റ് പോലെ റോളാക്കി വലിക്കുന്നവരാണ് കൂടുതലെങ്കിലും കഞ്ചാവ് വെള്ളത്തിലിട്ട് ബോംഗ് ഉപയോഗിക്കുന്നവരും നിരവധിയുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ട്രെയിനുകള്‍, ബസ്സുകള്‍ ചരക്കുവാഹനങ്ങള്‍ വഴിയാണ് ലഹരി വസ്തുക്കള്‍ ഏറ്റവും അധികം കേരളത്തിലേക്ക് എത്തുന്നത്. വലിയ സംഘബലമുള്ള ലോബികളാണ് ലഹരിവസ്തുക്കളുടെ വിതരണം അടക്കം നിയന്ത്രിക്കുന്നത്.
നഗരത്തില്‍ വര്‍ദ്ധിച്ച് വരുന്ന മോഷണ പരമ്പരകള്‍ക്ക് പിന്നിലും ലഹരി ഉപയോഗവുമായി ബന്ധമുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. ആഢംബരജീവിതത്തിനും ലഹരി ഉപയോഗത്തിനും വീട്ടുകാര്‍ അറിയാതെ പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായിട്ടാണ് പലരും മോഷണം തെരഞ്ഞെടുത്തിരിക്കുന്നത്.
ശ്രദ്ധിക്കണം, കുട്ടികളേ
ഹൈസ്ക്കൂളിലും പ്ലസ്ടുവിനും പഠിക്കുന്ന കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ച് വരികയാണ്. കോളേജ് കാലഘട്ടമെത്തുന്നതോടെ ഈ കുട്ടികള്‍ ലഹരിക്ക് അടിമകളായി മാറുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിതരണം നടത്തുന്ന കണ്ണികള്‍ കൊച്ചിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.
കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ച് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളും ഈ കണ്ണികള്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രശ്നങ്ങളെ നേരിടാനായി കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം കൊച്ചി നഗരത്തില്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളില്‍ എത്താത്ത കുട്ടികളുടെ മാതാപിതാക്കളെ ഇത് അറിയിക്കാനുള്ള സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: