കളമശ്ശേരിയില്‍ വ്യാപക നിലംനികത്ത്
കളമശ്ശേരി: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് നഗരസഭയിലെ പാടശേഖരങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. എട്ട്, 11 വാര്‍ഡുകളില്‍ കരിപ്പാശ്ശേരി തൂമ്പുങ്കല്‍ തോടിന്റെ ഇരുവശങ്ങളിലെ പാടശേഖരങ്ങളാണ് നികത്തുന്നത്. കൂടാതെ സീപോര്‍ട്ട് എയര്‍പോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്ന പള്ളിലാങ്കര പാടശേഖരങ്ങളും, ഗ്ലാസ് കോളനിക്ക് സമീപമുള്ള പാടശേഖരവും ഏലൂര്‍ വടക്കുഭാഗത്ത്, ആലുവ അമ്പാട്ടുകാവ് റെയില്‍വേ ക്രോസിനു സമീപമുള്ള ഏക്കറുകണക്കിന് പാടശേഖരങ്ങളും നികത്തിത്തുടങ്ങി. രാത്രിയില്‍ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലാണ് നിലം നികത്ത്.
നിലം നികത്തി അനധികൃതമായി ഗോഡൗണുകള്‍ പണിയുന്നുവെന്ന് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പാടശേഖരങ്ങളില്‍ ആദ്യം കുറച്ച് മണ്ണിറക്കുകയും എതിര്‍പ്പുമായി രാഷ്ട്രീയക്കാരോ, പോലീസുകാരോ, പരിസ്ഥിതി പ്രവര്‍ത്തകരോ വരില്ല എന്ന് ഉറപ്പായി കഴിഞ്ഞാല്‍ ഒറ്റ രാത്രികൊണ്ട് മണ്ണടിച്ച് പാടശേഖരങ്ങള്‍ നികത്തി അവിടെ വാഴ, തെങ്ങ്, കപ്പ തുടങ്ങിയവ വച്ച് കരഭൂമിയാക്കുകയാണ് പതിവ്.
കഴിഞ്ഞ പ്രളയത്തില്‍ വെള്ളക്കെട്ടായ മേഖലകളാണ് ഇപ്പോള്‍ നികത്തികൊണ്ടിരിക്കുന്നത്. പരാതിയുമായി എത്തുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും വിവരം പോലീസിനെ അറിയിച്ചാല്‍ പോലീസ് സ്ഥലത്ത് എത്തുന്ന സമയത്തിനുള്ളില്‍ നികത്താന്‍ ഉപയോഗിച്ച വാഹനം മാറ്റുകയാണ് പതിവ്. വില്ലേജ് ഓഫീസില്‍ അറിയിച്ചാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കുക മാത്രമാണ് ചെയ്യുന്നത്. തുടര്‍ നടപടി ആര്‍ഡിഒയാണ് ചെയ്യേണ്ടതെന്നു പറഞ്ഞ് കൈയ്യൊഴിയുന്നു.
നിലം നികത്തലിന് രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും സഹായമുണ്ടെന്ന ആക്ഷേപവുമുണ്ട്. ഒരു ലോഡ് മണ്ണ് കടത്തുമ്പോള്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ക്കും പോലീസുകാര്‍ക്കും 600 മുതല്‍ 700 രൂപ വരെ നല്‍കേണ്ടി വരുമെന്ന് തൃക്കാക്കരയിലെ ഒരു ലോറി ഡ്രൈവറും, ലോറി ഉടമയുമായ വ്യക്തി ജന്മഭൂമിയോടു പറഞ്ഞു.
കിഴക്കമ്പലത്ത് റോഡ് നിര്‍മാണത്തിന്റെ മറവില്‍
കിഴക്കമ്പലം: എരുമേലി ബൈപാസ് റോഡില്‍ നിയമംലംഘിച്ച് രാത്രികാലങ്ങളില്‍ പാടം നികത്തുന്നു. ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഭൂമി വില വര്‍ധിച്ചിരുന്നു. ഇത് മുതലെടുക്കാനാണ് പാടങ്ങള്‍ മണ്ണിട്ട് നികത്തി പ്ലോട്ടുകളാക്കുന്നത്.
നെല്‍വയല്‍ സംരക്ഷണ നിയമം കാറ്റില്‍ പറത്തി നിരവധിയിടങ്ങളില്‍ പാടം മണ്ണിട്ട് നികത്തുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. നികത്തല്‍ രാത്രിയായതിനാല്‍ പൊലീസിന്റെയും റവന്യൂ അധികൃതരുടെയും ശ്രദ്ധയില്പ്പെടാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അധികൃതര്‍ ഇതുവരെ സ്റ്റേപ് മെമോ നല്‍കിയിട്ടില്ല. മറ്റ് പ്രദേശത്തു നിന്ന് വാഹനങ്ങളില്‍ രാസമാലിന്യം കൊണ്ടുവന്ന് തള്ളുന്നതും പതിവായിട്ടുണ്ട്. വര്‍ഷങ്ങളായി കൃഷി ചെയ്തിരുന്ന പാടങ്ങളാണ് മണ്ണിട്ട് നി്കത്തി പ്ലോട്ടുകളാക്കി വില്‍ക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ആമ്പല്ലൂരില്‍ പാടം നികത്തി റോഡ് നിര്‍മ്മിക്കുന്നു
മുളന്തുരുത്തി: ആമ്പല്ലൂരില്‍ അനധികൃതമായി പാടം മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മാണം. ആമ്പല്ലൂര്‍ പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ മണ്ണാറവേലിയില്‍ എട്ടുപാറത്തോടിന് സമീപത്തു സ്ഥിതി ചെയ്യുന്ന പാടത്തിന് നടുവിലൂടെയാണ് ഏകദേശം 500മീറ്റര്‍ നീളത്തില്‍ അനധികൃത റോഡ് നിര്‍മ്മാണം നടക്കുന്നത്. വാര്‍ഡ് മെമ്പറുടേയും ചില സ്വകാര്യ വ്യക്തികളുടെയും നേതൃത്വത്തില്‍ ജെസിബിയും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് കൈയേറ്റം നടത്തിയിരിക്കുന്നത്. ഭൂമാഫിയയെ സഹായിക്കുവാന്‍ വേണ്ടിയാണ് ധൃതിയില്‍ ഉള്ള ഈ റോഡ് നിര്മാണമെന്ന്് ആക്ഷേപം ഉയരുന്നുണ്ട്. ഈ വിഷയം ചൂണ്ടി കാണിച്ചിട്ടും അധികാരികള്‍ ഭൂമാഫിയയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് വേണു ചക്കുംകരിക്കലും. യുവമോര്‍ച്ച ജില്ലാകമ്മിറ്റി അംഗം മഹേഷ് മൂലേത്തറയിലും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: