മട്ടാഞ്ചേരി: സംസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി നിലനില്ക്കുമ്പോള് കൊച്ചി നഗരത്തിലെ പോലീസിന്റെ സുരക്ഷാ കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 135 കാമറകളില്‍ ഏറെയും പ്രവര്‍ത്തന ക്ഷമമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതും ഭീകരാക്രമണ ഭീഷണി നിലനില്ക്കുന്നതുമായ കൊച്ചിയിലെ നിരീക്ഷണ കാമറകള്‍ മിഴിയടച്ചിട്ട് മാസങ്ങളായി.
വിനോദ സഞ്ചാര കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളില്‍ സ്ഥാപിച്ച കാമറകളില്‍ ഏറെയും പണം നല്‍കാത്തതിനെ തുടര്‍ന്ന് നീക്കം ചെയ്തു. നഗരത്തില്‍ നഗരത്തില്‍ രണ്ടോ മൂന്നോ ജങ്ഷനുകളില്‍ ഒഴികെ സിറ്റി പോലീസിന്റെ കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. കൊച്ചി സിറ്റി സര്‍വയലന്‍സ് ആന്‍ഡ് ട്രാഫിക് മോണിറ്ററിങ് സംവിധാനത്തിന്റെ കീഴിലാണ് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും പോലീസ് കാമറകള്‍ സ്ഥാപിച്ചത്.
നിരത്തുകളില്‍ ആക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ ആദ്യം ആശ്രയിക്കുന്നത് ഇത്തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ കാമറകളെയാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൊച്ചിയിലാണ്.
63 ഫിക്സഡ് കാമറകളും 36 ഡോം കാമറകളുമുള്പ്പടെ 99 കാമറകളാണ് നഗരത്തില്‍ മാത്രമുള്ളത്. ഹൈകോര്‍ട്ട് ജങ്ഷന്, നെഹ്റു സ്റ്റേഡിയം (മൂന്ന്), തേവര പോലീസ് സ്റ്റേഷന്, ഇന്‍ഫോപാര്‍ക്ക് (നാല്), കടവന്ത്ര (മൂന്ന്), കച്ചേരിപ്പടി ജങ്ഷന് (രണ്ട്), നോര്‍ത്ത് ടൗണ്‍ഹാള്‍ (മൂന്ന്), ജഡ്ജസ് അവന്യൂ (മൂന്ന്), എന്‍.എച്ച്.ബൈപാസ് പാലാരിവട്ടം (അഞ്ച്), ദേശാഭിമാനി ജങ്ഷന് (നാല്), പാലാരിവട്ടം ജങ്ഷന് (നാല്), പാലാരിവട്ടം എസ്എന്‍ ജങ്ഷന് (മൂന്ന്), ബിടിഎച്ച് ജങ്ഷന്, പാലാരിവട്ടം സെന്റ് മാര്ട്ടിന് ചര്‍ച്ച്, സിവില്‍ സ്റ്റേഷന് ജങ്ഷന് (നാല്), മനോരമ ജങ്ഷന് (മൂന്ന്). കലൂര്‍ പള്ളി, എന്‍എച്ച് ബൈപാസ് പാലാരിവട്ടം എന്നിവിടങ്ങളിലെ കാമറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ കേടുപാടുകള്‍ പരിഹരിച്ചോ എന്ന കാര്യത്തില്‍ പോലീസിന് വ്യക്തതയില്ല.
വാഹനങ്ങളുടെയും ആളുകളുടെയും സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിക്കാനും അത് കണ്ട്രോള് റൂമിലിരുന്ന് വിലയിരുത്താനും നടപടിയെടുക്കാനുമാണ് കാമറകള്‍ സ്ഥാപിച്ചത്. 24 മണിക്കൂറും സിറ്റിയിലെ ക്രമസമാധാന പാലനത്തിന് സഹായകരമാകുന്ന കാമറകള്‍ പ്രവര്ത്തിക്കാതായിട്ടും ആഭ്യന്തര വകുപ്പോ, സര്‍ക്കാരോ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: