ന്യൂദല്‍ഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ അറസ്റ്റ് ഓരാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തത് വീണ്ടും നീട്ടണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. കൂടാതെ തന്റെ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന കൊല്‍ക്കത്ത മുന്‍ കമ്മിഷണര്‍ രാജീവ് കുമാറിന്റെ ആവശ്യം കോടതി നിരാകരിച്ചു.
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആദ്യം അന്വേഷണം നടത്തിയ രാജീവ് കുമാര്‍ ഇതുമായു ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചെന്നാണ് സിബിഐ സുപ്രീംകോടതിയില്‍ ആരോപിച്ചിരുന്നു. കൂടാതെ അന്വേഷണ വിധേയമായി രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും സിബിഐ സുപ്രീംകോടതിയില്‍ കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.
ഇതു പ്രകാരം ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയെങ്കിലും അറസ്റ്റ് ചെയ്യുന്നത് ഒരാഴ്ച്ചത്തേയ്ക്ക് സ്റ്റേ ചെയ്യുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ വിശ്വസ്തനാണ് രാജീവ് കുമാര്‍.
വന്‍ തുക മടക്കിക്കൊടുക്കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്നതാണ് ശാരദാ ചിട്ടിതട്ടിപ്പ് കേസ്. 2014ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 200 ഓളം കമ്പനികളുടെ കണ്‍സോഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നില്‍. സംസ്ഥാനത്തെ തൃണമൂല്‍ നേതാക്കളും കേസില്‍ അന്വേഷണം നേരിടുന്നുണ്ട്.
വിഷയത്തില്‍ അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: