കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. കേസന്വേഷണം പൂര്‍ത്തിയാക്കി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്പ്പിക്കുമെന്നാണ്് വിജിലന്‍സ് സംഘം പറയുന്നത്. പാലം രൂപകല്പന ചെയ്ത ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ എംഡിയെയാണ്് ഇന്നലെ ചോദ്യം ചെയ്തത്.
വിജിലന്‍സ് വിദഗ്ധസംഘം പാലത്തില്‍ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം നാളെ ലഭിക്കുമെന്ന്് പ്രതീക്ഷിക്കുന്നതായി കേസന്വേഷണം നടത്തുന്ന വിജിലന്‍സ് എറണാകുളം സ്പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി ആര്. അശോക് കുമാര്‍ പറഞ്ഞു. ഇടക്കാല റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും, നാളെ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമ്പിളുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ഉദ്യോഗസ്ഥരെയും മുന്‍ എംഡി എ.പി.എം.മുഹമ്മദ് ഹനീഷിന്റെയും മൊഴി രേഖപ്പെടുത്തി. കിറ്റ്കോയുടെ ഉദ്യോഗസ്ഥരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.പാലത്തില്‍ ടാറിങ് നടത്തുന്ന ജോലികള്‍ ഇന്നലെ വൈകിട്ടോടെ തുടങ്ങി. പാലത്തിലെ എക്സ്പാന്ഷന് ജോയിന്റുകളിലെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ജോലികളും റീ ടാറിങും പൂര്‍ത്തിയായാല്‍ പാലം താല്‍ക്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് തീരുമാനം.
പാലാരിവട്ടം മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് മൂന്ന് മാസം സമയം വേണമെന്നായിരുന്നു ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ നിലവിലെ ഗതാഗത കുരുക്കും സ്കൂള്‍ തുറക്കുമ്പോഴുണ്ടാകുന്ന തിരക്കും പരിഗണിച്ച് അറ്റകുറ്റ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. മറ്റ് ജോലികള്‍ മഴക്കാലത്തിന് ശേഷം പുനരാരംഭിക്കും. പാലം പൂര്‍ണമായി അടച്ചിടാതെ തുടര്‍ജോലികള്‍ നിര്‍വഹിക്കാനാകുമെന്നാണ് വിദഗ്ധസംഘത്തിന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: