കൊച്ചി: സുരേഷ് കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തിലെ പ്രതികളെ മര്‍ദ്ദനമേറ്റവര്‍ തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറു പേരെയും ജാമ്യത്തിലിറങ്ങിയ ഒരാളെയുമാണ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡില്‍ ഹാജരാക്കിയത്. ആദ്യ ഘട്ടത്തില്‍ അജയ്ഘോഷിനായിരുന്നു തിരിച്ചറിയല്‍ പരേഡ്. പിന്നീട് പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന് എന്നിവര്‍ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തു.
പ്രതികളായ മണ്ണഞ്ചേരി സ്വദേശി വിഷ്ണു(29), കൊല്ലം സ്വദേശി ഗിരിലാല്‍(37), പോണ്ടിച്ചേരി സ്വദേശി കുമാര്‍(55) തിരുവനന്തപുരം സ്വദേശി ജയേഷ് (29), തൃശൂര്‍ സ്വദേശി ജിതിന്(25), തമിഴ്നാട് സ്വദേശി അന്‍വര്‍(38), ഹരിപ്പാട് സ്വദേശി രാജേഷ്(26) എന്നിവരെയാണ് മര്‍ദ്ദനമേറ്റവര്‍ തിരിച്ചറിഞ്ഞത്.
ഏപ്രില്‍ 21-ന് സുരേഷ് കല്ലട ഗ്രൂപ്പിന്റെ തിരുവനന്തപുരം- ബെംഗളൂരു ബസിലാണ് യാത്രക്കാരെ ജീവനക്കാരും ഗുണ്ടകളും ക്രൂരമായി ആക്രമിച്ചത്. ഏഴുപേരെ മരട് പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ പ്രതികള്‍ക്ക് വെള്ളിയാഴ്ച സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച തെളിവെടുപ്പ് നടക്കാനിരിക്കെയായിരുന്നു ജാമ്യം ലഭിച്ചത്. തുടര്‍ന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടക്കാനുണ്ടെന്ന് മനസിലാക്കിയ മജിസ്ട്രേറ്റ് അതിനുശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതിയെന്നു നിര്‍ദേശിച്ചു. എന്നാല്‍, അപ്പോഴേക്കും കേസിലെ മൂന്നാംപ്രതി തൃശ്ശൂര്‍ സ്വദേശി ജിതിന് ജാമ്യത്തുക കെട്ടിവച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: