ബംഗളുരു: കര്‍ണാടകത്തിലെ എഐസിസി ജനറല്‍ സെക്രട്ടറിയും കേരളത്തില്‍ നിന്നുള്ള നേതാവുമായ കെസി വേണുഗോപാലിനെയും രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് റോഷന് ബെയ്ഗ്. വേണുഗോപാല്‍ കോമാളിയാണെന്നും കെപിസിസി പ്രസിഡന്റ് ഗുണ്ടുറാവു ആണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ബെയ്ഗ് കുറ്റപ്പെടുത്തി.
എനിക്ക് രാഹുൽ ഗാന്ധിയോട് ദയ തോന്നുന്നു. വേണുഗോപാലിനെ പോലെയുള്ള കോമാളികൾ, സിദ്ധരാമയ്യയുടെ ധാർഷ്ട്യ മനോഭാവം, ഗുണ്ടു റാവുവിന്റെ പരാജയപ്പെട്ട പ്രകടനങ്ങൾ ഇതിൽ നിന്നെല്ലാം മനസിലാകുന്നത് ഫലം ഇതുതന്നെയായിരിക്കും എന്നാണ് – ബെയ്ഗ് കുറ്റപ്പെടുത്തി. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നിപ്പ് രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ബിജെപി ഏറ്റവും കുറഞ്ഞത് 20 സീറ്റുകള്‍ നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്.
ന്യൂനപക്ഷങ്ങളെ അവഗണിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് നേതാവ് റോഷന് ബെയ്ഗ് ആരോപിച്ചു. ഒരു സീറ്റില്‍ മാത്രമാണ് മുസ്ലീം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയത്. ഇത് തിരിച്ചടിയാകും. ആവശ്യമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുമായി കൈകോര്‍ക്കണമെന്നും റോഷന് ബെയ്ഗ് പറഞ്ഞു.
ബെംഗളുരു സെന്‍ട്രലില്‍ നിന്ന് ബെയ്ഗ് മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: