കൊച്ചി: അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനും ചൂഷണമൊഴിവാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ മുക്കാല്‍ ലക്ഷത്തിലധികം പേരെ അംഗങ്ങളാക്കി ജില്ലക്ക് ചരിത്ര നേട്ടം. ജില്ലയില്‍ 75, 442 പേരെ അംഗങ്ങളാക്കിയാണ് സംസ്ഥാന തലത്തില്‍ ജില്ല ഒന്നാമതെത്തിയത്.
39,935 പേര് അംഗങ്ങളായ തിരുവനന്തപുരവും 33328 പേര് അംഗങ്ങളായുള്ള കോഴിക്കോടുമാണ് എറണാകുളത്തിന് പിന്നില്‍. 9550 പേര് അംഗങ്ങളായ വയനാട്ടിലാണ് ഏറ്റവും കുറവ്. തൊഴില്‍ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ നടപ്പാക്കിയ പദ്ധതിയാരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ മാത്രം 68,233 പുരുഷന്മാരും 7187 സ്ത്രീകളും 22 ഭിന്നലിംഗക്കാരുമടക്കം 75,442 അതിഥി തൊഴിലാളികളാണ് അംഗങ്ങളായി ചേര്‍ന്നത്.
സര്‍ക്കാര്‍ അംഗീകൃത തിരിച്ചറില്‍ രേഖകളുള്ള അതിഥി തൊഴിലാളികളെയാണ് പദ്ധതിയില്‍ ചേര്‍ത്ത് ആവാസ് കാര്‍ഡുകള്‍ നല്‍കുന്നത്. ഈ കാര്‍ഡ് പിന്നീടുള്ള അവരുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കാം. കാര്‍ഡുടമക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ 15000 രൂപ വരെയുള്ള സൗജന്യ ചികിത്സയും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. 3,74,747 അതിഥി തൊഴിലാളികള്‍ പദ്ധതിയില്‍ അംഗങ്ങളായി കാര്‍ഡ് കൈപറ്റി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ള പെരുമ്പാവൂരില്‍ ഇതിനായി പ്രത്യേക സഹായ കേന്ദ്രവും തൊഴില്‍ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് മാത്രം 8016 പേര് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: