കൊച്ചി: സ്കൂള്‍ തുറക്കാനിരിക്കെ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി അധികൃതര്‍ രംഗത്ത്. നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് കുട്ടികളുമായി പായുന്ന സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും തീരുമാനം.
സ്കൂള്‍ ബസുകളില്‍ പരിശോധന നടത്തിയ ശേഷം മോട്ടോര്‍ വാഹനവകുപ്പ് സുരക്ഷാ സ്റ്റിക്കറുകള്‍ പതിപ്പിക്കും. 29ന് മുമ്പായി ജില്ലയിലെ എല്ലാ സ്കൂള്‍ വാഹനങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കും.
മുന്‍ വര്‍ഷങ്ങളില്‍ നിയമം കര്‍ശനമാക്കിയിരുന്നെങ്കിലും പരിശോധന നടത്താതെയും, നിയമാനുസൃതമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിരവധി വാഹനങ്ങളാണ് സര്‍വീസ് നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ രാവിലെയും വൈകിട്ടും പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
സ്കൂള്‍ ബസുകള്‍ക്ക് പുറമെ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവ പ്രത്യേകമായി പരിശോധിച്ച് സ്റ്റിക്കര്‍ പതിപ്പിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് നല്കുന്ന സേഫ്റ്റി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ കുട്ടികളെ സ്കൂളില്‍ കൊണ്ടുവരുന്നില്ലെന്ന് പ്രധാന അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കണം
സ്കൂള്‍ കുട്ടികളുടെ യാത്രാവേളയിലെ സുരക്ഷ ഉറപ്പാക്കാനുള്ള കര്‍ശന നിര്‍ദേശവുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ഓരോ യാത്രാവേളയിലും സ്കൂള്‍ ബസുകളില്‍ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പാക്കണം.
കൂടാതെ ബസില്‍ ഒരു അധ്യാപകന്റെ സാന്നിധ്യം ഉറപ്പാക്കുന്ന തരത്തില്‍ ക്രമീകരണം ഉണ്ടാകണം. സ്കൂള്‍ ബസുകളിലെ ഡ്രൈവര്‍മാരുടെ ഫോട്ടോ, ലൈസന്‍സിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവ സ്കൂളില്‍ സൂക്ഷിക്കണം.
സ്ഥിരം ഡ്രൈവര്‍മാരുടെ അഭാവത്തില്‍ നിയോഗിക്കപ്പെടുന്ന പകരക്കാരെയും, പുരുഷ സഹായികളെയും സംബന്ധിച്ച വിവരങ്ങളും സ്കൂളില്‍ സൂക്ഷിച്ചിരിക്കണം. വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലടക്കം സീറ്റുകള്‍ ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇരിപ്പിടം നല്‍കാത്ത നടപടിയെ കര്‍ശനമായി നേരിടണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: