സീത ലങ്കയിലുണ്ടെന്ന് ലങ്കാലക്ഷ്മി ഹനുമാനെ അറിയിച്ചു. ‘ അന്ത:പുരത്തോട് ചേര്‍ന്നുള്ള അശോകവനത്തിലാണ് രാവണന് സീതയെ പാര്‍പ്പിച്ചിരിക്കുന്നത്. അശോകവനത്തിനു ചുറ്റും ഉറപ്പേറിയ മതില്‍കെട്ടുകളും കാവല്‍ പട്ടാളങ്ങളുമുണ്ട്.
പട്ടാളക്കാരെ ഉറക്കാനുള്ള നിദ്രാമന്ത്രം ഞാന്‍ ഉപദേശിച്ചു തരാം. അഷ്ടലക്ഷ്മികളില്‍ വിജയലക്ഷ്മിയാണ് ഞാന്‍. ബ്രഹ്ദേവന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരി. ഒരിക്കല്‍ അദ്ദേഹം എന്നെ ശപിച്ചു. രാവണന്റെ ഗോപുര കാവല്ക്കാരിയായിക്കൊള്ളുക എന്നായിരുന്നു ശാപം. അങ്ങ് സീതാദേവിയെത്തേടി ഇവിടെ എത്തുമെന്നും എന്നെ അടിച്ചു വീഴ്ത്തുമെന്നും അതോടെ ശാപവിമുക്തി ലഭിക്കുമെന്നും അദ്ദേഹം ശാപമോചനം തന്നു. ഇനിയെനിക്ക് തിരിച്ചു പോകാം. ‘
സീതയുടെ അരികിലെത്താനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ ഹനുമാന് പറഞ്ഞുകൊടുത്തശേഷം ലങ്കാലക്ഷ്മി സത്യലോകത്തേക്ക് തിരിച്ചു പോയി. ഹനുമാന് അനന്തരം കൃശഗാത്രനായി മാറി, ലങ്കയുടെ വടക്കേ ഗോപുരം കടന്ന് രാജധാനിയിലെത്തി.
അവിടെ അശോകപ്പൂക്കളുടെ ഗന്ധവും പേറി തെന്നല്‍ വീശിക്കൊണ്ടിരുന്നു. ആ പൂമണത്തിന്റെ ഉറവിടം തേടി ഹനുമാന് അശോകവനിയിലെത്തി. പൂനിലാവെട്ടത്തില്‍ കുളിച്ച് ചേതോഹരിയായി നിലകൊണ്ട അശോകവനം. പക്ഷേ അതിന്റെ മനോഹാരിത ആസ്വദിക്കാനൊന്നും രാമദൂതന് നേരമില്ലായിരുന്നു. സമയം നഷ്ടപ്പെടുത്താതെ ശിംശിപാ വൃക്ഷം കണ്ടു പിടിച്ചു.
അതിനു താഴെ ഒരു സ്ത്രീരൂപം ഇരിക്കുന്നു. കാന്തിപരത്തുന്ന ആ സ്ത്രീരൂപത്തിനു ചുറ്റും കുറച്ച് വികൃത രൂപങ്ങങ്ങള്‍ കൈകാലുകള്‍ നീട്ടി മലര്‍ന്നു കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.ഹനുമാന് ആരുമറിയാതെ ശിംശിപാവൃക്ഷത്തിനു മുകളില്‍ കയറി ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നു.
സമയം അര്‍ധരാത്രിയായപ്പോള്‍ അശോകവനിയുടെ തെക്കേ അറ്റത്തു നിന്നും ഒരു രാജഘോഷയാത്ര വടക്കോട്ടു നീങ്ങി, ശിംശിപാവൃക്ഷത്തിന് അടുത്തെത്തി. അനേകം സ്ത്രീകളുടെ അകമ്പടിയോടെ, ദീപപ്രഭാലംകൃതമായിരുന്ന ആ ഘോഷയാത്രയിലെ നായകന് ആരെന്ന് ഹനുമാന് കണ്ടു. ‘അഴകിയ രാവണന്’!
ശിംശിപാ വൃക്ഷച്ചുവട്ടിലേക്ക് ചെന്നത് രാവണന് മാത്രം. കൂടെ വന്നവര്‍ മാറിനിന്നു. വൃക്ഷത്തിനു ചുറ്റും ഉറങ്ങിക്കിടന്നിരുന്ന രാക്ഷസിമാര് ഉണര്‍ന്നെണീറ്റ് മരങ്ങളുടെ പിറകില്‍ ഒതുങ്ങി നിന്നു. രാവണന് ശൃംഗാരഭാവത്തോടെ സീതാദേവിക്കു മുമ്പിലെത്തി.
രാവണനെ കണ്ടതോടെ പതിവ്രതാരത്നമായ സീത തലകുനിച്ച് മുഖം മറച്ച് തന്നെ സ്വയമൊയാളിപ്പിച്ചു. രാവണന്റെ മുഖം ദര്‍ശിച്ച മാത്രയില്‍ മനസ്സില്‍ വെറുപ്പ് ഇരച്ചു കയറി. കണ്ണുകളടച്ച് ശ്രീരാമന്റെ മുഖം മനസ്സില്‍ നിറച്ച് ദേവി തേങ്ങിക്കരയാന്‍ തുടങ്ങി.
വിനയവും മാധുര്യവും നിറച്ച വാക്കുകളോടെ സീതയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായി രാവണന്.’ ദേവീ ഞാന്‍ അവിടുത്തെ ദാസനാണ്. എന്നില്‍ കരുണയുണ്ടാകണം. ഗതികെട്ട ഭര്ത്താക്കന്മാരോടൊപ്പം കഴിയേണ്ടി വരുന്ന നിരാലംബരായ സ്ത്രീകളുടെ രക്ഷകനാണു ഞാന്‍. അങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഞാന്‍ സംരക്ഷണവും സുരക്ഷയും നല്‍കാറുണ്ട്. അതുകൊണ്ട് ഭവതി എന്റെ ആത്മനാഥയായി തീരുക. ‘
രാവണന് പറഞ്ഞതു കേട്ട് , സീതയുടെ മനസ്സില്‍ നിറഞ്ഞു നിന്ന വെറുപ്പ് കോപാഗ്നിയായി ആളിക്കത്തി. ‘ ചാരിത്ര്യം സ്ത്രീകള്‍ക്ക് ദിവ്യാഭരണമാണ് രാവണാ. അതില്ലാതാക്കുന്നവന് പിശാചാണ്. താങ്കളുടെ ഭാര്യയായ മണ്ഡോദരി ഭര്തൃഭക്തയാണ് . അവര്‍ക്ക് വൈധവ്യമുണ്ടാകാതിരിക്കാന് ഇത്തരം നീചകൃത്യത്തില്‍ നിന്ന് താങ്കള്‍ പിന്മാറുന്നതാണ് നല്ലത്. ‘ സീതയടെ പുച്ഛം നിറഞ്ഞ സംസാരം കേട്ട് രാവണന് കലിയിളകി.
‘ ഛീ, ധിക്കാരം പറയുന്നുവോ? ഞാന്‍ മൂന്നു ലോകങ്ങള്‍ക്കും അധിപനായ രാവണനാണ്. അല്ലാതെ ഭീരുവല്ല. നിന്റെ പതിയായ രാമന് വെറും നിസ്സാരന്. വാലും തുമ്പുമില്ലാത്ത സത്വം. അവനാര്? ഞാനാര്? ഞാന്‍ ഇനി തര്‍ക്കിക്കുന്നില്ല. ഞാന്‍ ഭവതിയെ ഹൃദയത്തില്‍ വെച്ച് ആരാധിക്കുന്നു. ‘
രാവണന്റെ വാക്കുകള്‍ നിന്ദയോടെ തള്ളിയ സീത, തന്നെ രാമനരികിലേക്ക് എത്തിക്കാന്‍ വീണ്ടും വീണ്ടും രാവണനോട് യാചിച്ചു.
എത്രയൊക്കെ ശ്രമിച്ചാലും സീത വഴങ്ങില്ലെന്ന് രാവണന് ബോധ്യമായി. നിരാശ മറച്ച്, ‘ ഇനി നീ ജീവിച്ചിരിക്കേണ്ട” എന്നലറിക്കൊണ്ട് സീതയെ വധിക്കാനായി ഉറയില്‍ നിന്നും വാളൂരി. വാളൊന്ന് ചുഴറ്റി. കണ്ടവരെല്ലാം പകച്ചു നിന്നു. പക്ഷേ സീത മാത്രം നിര്‍ഭയയായി നിലകൊണ്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: