കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഒരുകാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടി. 1964 വരെ സ്ഥിതി അതായിരുന്നു. ഉള്‍പ്പാര്‍ട്ടി തര്‍ക്കം മൂലം പിളര്‍ന്നു. പലതായി, ചെറുതായി. ഉരുള്‍പൊട്ടി ഉരുത്തിരിഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യ്ക്കായിരുന്നു ജനപിന്തുണ. എന്നാല്‍ നേതൃബാഹുല്യം കൊണ്ട് സമ്പന്നത നിലനിര്‍ത്തി സിപിഐ എന്ന വലത് കമ്മ്യൂണിസ്റ്റുകാര്‍ വേര്‍പിരിഞ്ഞശേഷം വന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്ന് നിയമസഭാ മണ്ഡലത്തിലേ ജയിക്കാനായുള്ളു. പക്ഷെ സിപിഎമ്മിനെക്കാള്‍ ഏറെ സംസ്ഥാനങ്ങളില്‍ സിപിഐയ്ക്ക് ശക്തിയും സ്വാധീനവും ഉണ്ടായിരുന്നു.
അതൊക്കെ പഴയകഥ. സിപിഎം ബംഗാളിലും കേരളത്തിലും ത്രിപുരയിലും ആളും അര്‍ത്ഥവുമുള്ള പാര്‍ട്ടിയായി. കാല് നൂറ്റാണ്ടോളം ത്രിപുരയും മൂന്നരപതിറ്റാണ്ടോളം ബംഗാളിലും ഭരണത്തെ നയിച്ച സിപിഎം ഒരിക്കലും കേരളത്തില്‍ തുടര്‍ഭരണം നയിച്ചിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ആഗ്രഹിക്കുകയും അതിനായി കരുക്കള്‍ നീക്കുകയുമാണ്. പറഞ്ഞിട്ടെന്തുകാര്യം. മനസ്സ് പോകുന്നിടത്ത് കാലെത്തുന്നില്ല. കാമ്പുള്ള കക്ഷികളൊന്നും കൂട്ടിനെത്തുന്നുമില്ല.
കെ.എം. മാണിയെയും പാര്‍ട്ടിയെയും പാട്ടിലാക്കാന്‍ നോക്കിയതാണ് ചുണ്ടിനും കപ്പിനും ഇടയില്‍ തട്ടിവീണു. ഇടതുമുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി സിപിഐയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഒരേ ഒരാള്‍. തൃശൂരിലെ ജയദേവന്. വാവിന് മാറ്റിവച്ച ചക്കപോലെ ലോക്സഭയിലിരുന്ന ജയദേവന് ഇക്കുറി സീറ്റ് നല്‍കിയില്ല. പകരം രാജാജിമാത്യു. അദ്ദേഹം ജയിക്കുമെന്ന് സിപിഐയ്ക്ക് ഉറപ്പില്ല. ഇടതുമുന്നണിക്ക് തീരെയില്ല. പ്രത്യേകിച്ച് സിപിഎമ്മിന്. രാജ്യത്ത് രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേണ്ടെന്ന സുദൃഢമായ അഭിപ്രായമാണ് സിപിഎമ്മിന്. അതുകൊണ്ടുതന്നെ സിപിഐയെ ചെറുതാക്കി കാണിക്കാന്‍ കിട്ടുന്ന അവസരമെല്ലാം അവര്‍ ഉപയോഗിക്കുകയും ചെയ്തിട്ടേയുള്ളു.
ഒരുകാലത്ത് ഏറെ കേട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനമാണ്. സിപിഐ ആണ് അതിനായി ഏറെ കാതിച്ചത്. പക്ഷെ ഇഎംഎസ് നമ്പൂതിരിപ്പാട് ആ വെള്ളംഇറക്കിവച്ചോളു എന്ന നിലപാടിലായിരുന്നു. കേരളത്തിലെ പികെവിയും വെളിയം ഭാര്‍ഗവനുമൊക്കെ ലയനം കൊതിച്ചവരായിരുന്നു. പക്ഷെ സിപിഎം വഴങ്ങിയില്ല.
കൂട്ടുകക്ഷി ഭരണമാണെങ്കിലും സിപിഐയുടെ വകുപ്പില്‍ കയ്യിട്ടുവാരുകയും ഫണ്ടും ഫയലും പിടിച്ചുവയ്ക്കുകയും ചെയ്യുക സിപിഎം പതിവാണ്. അക്കാര്യം സിപിഐ നേതാവും എംഎല്‍എയും തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിയുമായ സി. ദിവാകരന് തുറന്നടിച്ച് പറയുകയും ചെയ്തു. അച്യുതാനന്ദന് മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ദിവാകരന് സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. അതുകൊണ്ട് ദിവാകരന് നിയമസഭയില്‍നിന്നും ലോകസഭയിലേക്ക് പോകുന്നത് സിപിഎമ്മിന് അസഹ്യമാണ്. ദിവാകരനെ ഇടതുസ്ഥാനാര്‍ത്ഥിയായി നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ചു എന്നുതന്നെയാണ് ദിവാകരനും സിപിഐയും ഉറച്ചുവിശ്വസിക്കുന്നത്. അതുകൊണ്ടാണല്ലൊ വോട്ട് പെട്ടിയില്‍ വീണശേഷം സിപിഎമ്മിനെതിരെ ദിവാകരന് ആഞ്ഞടിച്ചത്. നേതാക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം. തോമസ് ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ച ദിവാകരനോട് മലര്‍ന്ന് കിടന്ന് തുപ്പരുതെന്നായിരുന്നു അച്യുതാനന്ദന്റെ മുന്നറിയിപ്പ്.
ഒരു കാര്യം ഉറപ്പായി. സിപിഐ എന്ന പാര്‍ട്ടി ഇത്തവണ ലോകസഭാ അംഗപട്ടികയില്‍ ഇടംനേടിയില്ല. കേരളത്തില്‍നിന്ന് പ്രത്യേകിച്ച്. അക്കാര്യം സിപിഎം ഉറപ്പിച്ചിട്ടുണ്ട്. പിന്നെ നിയമസഭ. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ രാജ്യത്തെയും കേരളത്തിലും സംഭവിക്കുന്ന രാഷ്ട്രീയമാറ്റങ്ങള്‍ എങ്ങനെയെന്ന് ഇപ്പോള്‍ പ്രവചിക്കുക അസാദ്ധ്യം. ഇടതുമുന്നണി ഇതേരീതിയില്‍ തുടരുമോ? തുടര്‍ന്നാലും സിപിഐയുടെ സ്ഥാനമെന്താകും? ഊഹിച്ചാല്‍ ഒന്നുറപ്പാണ്. രാജ്യത്ത് വംശനാശം നേരിടുന്ന പാര്‍ട്ടികള്‍ പലതുമുണ്ടാകും. അതില്‍ ജനപിന്തുണയില്ലെങ്കിലും ആനപ്പുറത്ത് കയറി പൊക്കം നടിക്കുന്ന സിപിഐ നാനാവിധമാവുകയോ നാശം സംഭവിക്കുകയോ ചെയ്താല്‍ അത്ഭുതപ്പെടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: