മനുഷ്യന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയുയര്‍ത്തിക്കൊണ്ട് ഭൂമിയിലെ പത്തുലക്ഷത്തോളം സസ്യങ്ങളും ജീവജാലങ്ങളും അപ്രത്യക്ഷമായി എന്ന യുഎന്‍ റിപ്പോര്‍ട്ട് ഈ അടുത്ത സമയത്ത് പുറത്തുവന്നിരുന്നു. അന്‍പത് രാജ്യങ്ങളിലെ നൂറ്റമ്പതോളം ഗവേഷകര്‍ മൂന്ന് വര്‍ഷംകൊണ്ട് പഠിച്ച് അവതരിപ്പിക്കുകയും 132 രാജ്യങ്ങളുടെ പ്രതിനിധികള്‍ അംഗീകരിച്ച് ഒപ്പിടുകയുംചെയ്ത രേഖ ആധികാരികം തന്നെയാവും. ചുറ്റിനും കണ്ണോടിച്ചാല്‍മതി ഇത് എത്രമാത്രം ശരിയാണെന്ന് വിലയിരുത്തുവാന്‍. നമ്മുടെ ചുറ്റുപാടും ഉണ്ടായിരുന്ന പക്ഷികള്‍ ഉള്‍പ്പെടെ എത്ര ജീവജാലങ്ങളാണ് അപ്രത്യക്ഷമായിട്ടുള്ളത്? മുന്‍പ് നടന്നിട്ടുള്ള പഠനങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്രയും അധികം ജീവികളും സസ്യങ്ങളും നമുക്ക് നഷ്ടപ്പെടുമ്പോള്‍ അല്ലെങ്കില്‍ അവയുടെ ആവാസ വ്യവസ്ഥ ഇല്ലാതാകുമ്പോള്‍ മനുഷ്യന്റെ ആവാസ വ്യവസ്ഥയെ അത് എത്രമാത്രം ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യന്റെ ആരോഗ്യം, ഭക്ഷണം, കുടിവെള്ളം, ശ്വസനവായു ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ അപര്യാപ്തത എങ്ങനെ അവനെ നേരിട്ട് ബാധിക്കും എന്നുപോലും യു എന്‍ പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന് തൂവല്‍ കൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി ‘
മലയാളികളുടെ ഹൃദയം തൊടുന്ന ഈ വരികള്‍ നമുക്ക് സാക്ഷാല്‍ക്കരിക്കുവാന്‍ കഴിയുമോ? പൂര്‍വികര്‍ നമുക്കായി ദാനംതന്ന ഈ ഭൂമിയിലെ എല്ലാ സമ്പത്തും അതേപോലെ നമ്മുടെ പിന്ഗാമികള്ക്കും കൈമാറേണ്ട ഉത്തരാവാദിത്വം എല്ലാവര്ക്കും ഉണ്ടാകണം. അതിനുള്ള പുനര്‍ചിന്തനം കൂടിയാകട്ടെ ഈ ജൈവ വൈവിധ്യദിനം.
ഭൂമിയുടെ ചൂട് അനുദിനം വര്‍ധിച്ചുവരുന്നു. ഈ നില തുടര്‍ന്നാല്‍ മനുഷ്യന് ഉള്‍പ്പെടെ ഒരു ജീവിക്കും ഭൂമിയില്‍ അധിവസിക്കുവാനുള്ള അവസരം നഷ്ടപ്പെടുമെന്നുള്ളതില്‍ രണ്ടഭിപ്രായമില്ല. പരിസ്ഥിതി വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് ആഗോളതാപനമാണ്. ഭൂമിയുടെ ചൂട് കഴിഞ്ഞ നൂറ്റാണ്ടില്‍ 0.673 ഡിഗ്രി സെല്‍ഷ്യസായി വര്‍ധിച്ചിരുന്നുവെങ്കില്‍ വരുന്നനൂറ്റാണ്ടില്‍ അത് 6.043 ഡിഗ്രിയായി വര്‍ധിക്കുമെന്ന ലോകപരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ വെളിപ്പെടുത്തല്‍ ആശങ്കാജനകമാണ്. ആഗോളതാപനം നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒന്നടങ്കം നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ഭവിഷ്യത്തിനെ നേരിടേണ്ടിവരുമെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പും നമ്മള് മുഖവിലക്കെടുത്തേ മതിയാകൂ.
കാലാവസ്ഥാ വ്യതിയാനത്തേയും പരിസ്ഥിതി പ്രശ്നങ്ങളേയും മനുഷ്യനുമായി ബന്ധപ്പെടുത്തി നോക്കിക്കാണണം. മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിലെ താളപ്പിഴകളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികപുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വന്‍കിടഫാക്ടറികളും, സ്വന്തം നേട്ടം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യഫാക്ടറികളും പുറത്തുവിടുന്ന രാസമാലിന്യങ്ങളും പുകപടലങ്ങളും ഒക്കെ ഭൂമിയുടെ ചൂട് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇത് ജൈവ വൈവിധ്യത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതുപോലെ കീടങ്ങളെയും കൊതുകിനെയും തുരത്താന്‍ പ്രയോഗിക്കുന്ന രാസകീടനാശിനികളും മരുന്നുകളും പൂമ്പാറ്റകളെയും വണ്ടുകളെയും നശിപ്പിച്ച് കരയിലെ ജൈവ വൈവിദ്ധ്യം ഇല്ലാതാക്കുന്നു. ഭൂമിയിലെ ചൂടുകൂടുംതോറും കടലിലെയും ആവാസവ്യവസ്ഥ തകരുകയാണ്. ഇത് കടലിലെ മത്സ്യസമ്പത്തിനെ ഏത് രീതിയില്‍ ബാധിക്കുമെന്നും അതിലൂടെ ഉപജീവനം നടത്തുന്ന കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്നും കാണണം. അത് നമ്മുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന കാഴ്ചയും മുന്‍കൂട്ടി കാണാന്‍ കഴിയണം.
ഈ ദിനത്തില്‍ നമ്മള് ഒരു കൊച്ചുപെണ്‍കുട്ടിയെ ഓര്‍ക്കാതെ പോകുന്നത് ശരിയല്ല. ഒറ്റയാള്‍ സമരത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ മിടുക്കി. ‘ഭാവി തന്നെയില്ലെങ്കില്‍ പിന്നെ ഭാവിക്കുവേണ്ടി എന്തിന് പഠിക്കണം, എന്തിന് സ്കൂളില്‍ പോകണം? പരിസ്ഥിതി ശാസ്ത്രജ്ഞരുടെ വാക്കുകള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിന് ഞങ്ങള്‍ വിദ്യ നേടണം’ എന്നുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ സമരം നടത്തിയ ഗ്രെറ്റ ഇര്‍മാന്‍ തുന്‍ബെര്‍ഗ് എന്ന പതിനാറുകാരിയെ ലോകരാജ്യങ്ങള്‍ നെഞ്ചിലേറ്റിയത് ശുഭസൂചനയാണ്. ഗ്രെറ്റ രൂപം കൊടുത്ത’ ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ‘എന്ന പരിസ്ഥിതി സംഘടനയില്‍ ലോക രാഷ്ട്രങ്ങളിലെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സജീവ പങ്കാളികളാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതിന് യൂണിറ്റുകള്‍ ഉണ്ട്. നോക്കുക നമ്മുടെ ഭരണാധികാരികള്‍ക്ക് ആര്‍ക്കും ഇല്ലാത്ത ആശങ്കയാണ് ഗ്രെറ്റ തന്റെ ഉദ്യമത്തിലൂടെ പങ്കുവെച്ചത്. ഈ സമരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്നുവെന്ന വാര്‍ത്ത ആശാവഹമാണ്. ലോകരാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ ലോകത്തിന്റെ നിലനില്‍പ്പിനു ഉതകുന്ന തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തില്ലെങ്കില്‍ നാം വലിയ വില നല്‍കേണ്ടി വരും.
നമ്മുടെ രാജ്യത്ത് ഈ അടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാലംതെറ്റിയ കാലവര്‍ഷവും, കൊടുങ്കാറ്റും, സുനാമിയും, വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും എല്ലാം മനുഷ്യ നിര്‍മ്മിതമാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും പരോക്ഷമായി അങ്ങനെയാണ്. ഈ കാലാവസ്ഥാവ്യതിയാനം മൂലം എന്ത് നഷ്ടമാണ് നമ്മുടെ രാജ്യത്തിന് ഉണ്ടായിട്ടുള്ളത്. വ്യാപകമായി കൃഷി നശിച്ചതുമൂലം കര്‍ഷകരുടെ ജീവിതം കഷ്ടത്തിലായത് കൂടാതെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും സാരമായി ബാധിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ വേണ്ട ഗൗരവം കൊടുത്തില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നമ്മളും നേരിടേണ്ടിവരും.
കേരളത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഭരണനടപടികളില്‍ അവശ്യം വേണ്ടുന്ന നയരൂപീകരങ്ങളും മാറ്റങ്ങളും വരുത്തിയിട്ടുണ്ടെങ്കിലും അവ യാഥാര്‍ഥ്യമാകുന്നുണ്ടോ? എറണാകുളത്തെ ശാന്തിവനംതന്നെ ഉദാഹരണം. പല തീരുമാനങ്ങളിലും പരിസ്ഥിതിസൗഹൃദ ഇടപെടലുകള്‍ വിജയം കാണുന്നില്ല. ചുരുക്കം ചില താല്പര്യങ്ങള് (വ്യക്തിപരമായും സംഘടനാപരമായും) സംരക്ഷിക്കുന്നതിനുവേണ്ടി നയങ്ങള്‍ വ്യതിചലിപ്പിക്കുമ്പോള്‍ ഓര്‍ക്കുക നമുക്ക് നഷ്ടപ്പെടുന്നത് വരും തലമുറയുടെ സ്വപ്നങ്ങളാണ്.
കുട്ടികളില്‍ ജൈവവൈവിധ്യ സംസ്കാരവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഊട്ടിയുറപ്പിക്കുവാന്‍വേണ്ടി പുതിയ പാഠ്യഭാഗംതന്നെ ഉള്‍പ്പെടുത്തിയ തീരുമാനം സ്വാഗതാര്‍ഹമാണ്. ഈ പദ്ധതി പ്രകാരം സ്കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കും കൃഷിത്തോട്ടങ്ങളും നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. അവിടെയും നേരിടുന്ന മുഖ്യവിഷയം കുട്ടികള്‍ മുന്‍കൈയെടുത്തു നിര്‍മ്മിക്കുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങളും കൃഷിത്തോട്ടങ്ങളും ശരിയായ സംരക്ഷണം കിട്ടാതെ നശിച്ചുപോകുന്നതാണ്. പുതിയ തലമുറയെ പരിസ്ഥിതി സ്നേഹികളാക്കി മാറ്റണമെന്ന് ഉണ്ടെങ്കില്‍, ഇത്തരം പദ്ധതികള്‍ തുടര്‍പദ്ധതികളായി കണ്ട് കൂടുതല്‍ ശ്രദ്ധയും സംരക്ഷണ പ്രവര്‍ത്തനങ്ങളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
-സുഗതന്, ശൂരനാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: