ബെംഗളൂരു: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സെപെയിസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച റിസാറ്റ് -2 ബി ഉപഗ്രഹം ഫ്ളാഷുപയോഗിച്ച് ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നപോലെ പ്രവര്‍ത്തിക്കുമെന്ന് ഐഎസ്ആര്‍ഒ. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍ കൃഷി, വനം, ദുരന്തനിവാരണ മുന്നറിയിപ്പ് എന്നിവയില്‍ മാത്രമല്ല രാജ്യസുരക്ഷയ്ക്കും നിര്‍ണായക സഹായകമാകുമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.
ഇന്നലെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് റിസാറ്റ് 2ബി വിക്ഷേപിച്ചത്. ഇതിലെ ‘സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ സെന്സ’റാണ് ആണ് മികവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുക. ക്യാമറയില്‍ നിന്നുള്ള ഫ്ളാഷ് പോലെയാണ് സിന്തറ്റിക് അപേര്‍ച്ചര്‍ റഡാറില്‍ നിന്നും സെക്കന്‍ഡില്‍ നൂറുകണക്കിന് അതിശക്തമായ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുന്നത്. ഭൂമിയില്‍ തട്ടി തിരികെയെത്തുന്ന തരംഗങ്ങള്‍ സ്വീകരിച്ചാകും ചിത്രങ്ങള്‍ പകര്‍ത്തുക. ഈ തരംഗങ്ങളെ കംപ്യൂട്ടറിന്റെ സഹായത്തോടെ ഭൂമിയുടെ കൂടുതല്‍ വ്യക്തവും മികവാര്‍ന്നതുമായ ചിത്രങ്ങളാക്കി മാറ്റും. വലിയ തരംഗ ദൈര്‍ഘ്യമുള്ള തരംഗങ്ങള്‍ക്ക് മേഘങ്ങള്‍, പൊടി പടലങ്ങള്‍, അന്തരീക്ഷത്തെ വസ്തുക്കള്‍ എന്നിവയെ കടന്നുപോകാന്‍ നിഷ്്പ്രയാസം സാധിക്കും.
റിസാറ്റ് പരമ്പരയിലെ രണ്ട് ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. 2009 ല്‍ വിക്ഷേപിച്ച റിസാറ്റ് 2 ആയിരുന്നു ആദ്യ ഉപഗ്രഹം. റിസാറ്റ് 1 ആണ് ആദ്യം തീരുമാനിച്ചതെങ്കിലും 2012 ല്‍ ആണ് വിക്ഷേപിക്കാനായത്. റിസാറ്റ് 1 ന് അധികകാലം പ്രവര്‍ത്തിക്കാനാകില്ലെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞു. ഐഎസ്ആര്‍ഒയുടെ അഭിമാന ബഹിരാകാശ വാഹനം പിഎസ്എല്‍വിയാണ് ഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ചത്. വളരെക്കാലത്തിന് ശേഷമാണ് ഐഎസ്ആര്‍ഒ, പിഎസ്എല്‍വിയെ വികേഷപണത്തിന് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: