കോട്ടയം: മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജിഡി ചാര്‍ജ് എഎസ്ഐ പ്രസാദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടെയും ഭാഗത്തുനിന്ന് ശ്രദ്ധക്കുറവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പ് തല നടപടി. കോട്ടയം എസ്പി ഹരിശങ്കറിന്റേതാണ് നടപടി.
മണര്‍കാട് സ്വദേശി നവാസ് ആണ് മണര്‍കാട് പോലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്.ഇന്നലെ രാവിലെ 9.15നാണ് സംഭവം. പോലീസ് സ്റ്റേഷനിലെ സന്ദര്‍ശകര്‍ക്കുള്ള ശുചിമുറിയിലെ ജനലില്‍ ഉടുമുണ്ടിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോലീസുകാര്‍ ആദ്യം വടവാതൂരുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് സംഭവങ്ങള്‍ക്ക് തുടക്കം. വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസ് അക്രമസ്വഭാവം കാട്ടിയതോടെ ബന്ധുക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് മണര്‍കാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. തിരിച്ചെത്തി വീണ്ടും ബഹളമുണ്ടാക്കിയപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു.
രാത്രി 12ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം പോലീസ് ആക്ട് 47 പ്രകാരം പ്രൊട്ടക്ഷന്‍ കസ്റ്റഡിയിലാണ് സൂക്ഷിച്ചിരുന്നത്. തുടര്‍നടപടി പൂര്‍ത്തിയാക്കി ബന്ധുക്കളെ വിളിച്ചുവരുത്തി രാവിലെ ജാമ്യത്തില്‍ വിടാന്‍ തീരുമാനിച്ചിരുന്നു. ലോക്കപ്പില്‍ നിന്ന് പുറത്തിറക്കിയ നവാസ് രാവിലെ 9.13ന് സ്റ്റേഷനിലെ റിസപ്ഷനു മുന്നില്‍ നില്‍ക്കുന്നതായും പിന്നീട് ശുചിമുറിയിലേക്ക് നടന്നുപോകുന്നതായും സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: