ആലപ്പുഴ: കലവൂരിലെ കൃപാസനം മരിയന്‍ ധ്യാനകേന്ദ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍. സര്‍ക്കാര്‍ ഫണ്ടില്‍ നിര്‍മിച്ച കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് ആരോപണം. ചവിട്ടുനാടക പാരമ്പര്യ മ്യൂസിയത്തിനും പൗരാണിക നാടക രൂപത്തിന്റെ സംരക്ഷണത്തിനുമായി സര്‍ക്കാര്‍ നല്കിയ 25 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടമാണ് രോഗശാന്തി ശുശ്രൂഷയ്ക്കും കടലാസ് അത്ഭുതത്തിനും ഉപയോഗിക്കുന്നത്.
സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി തോമസ് ഐസക്കാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി പണം അനുവദിച്ചത്. ഇപ്പോള്‍ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സഹായം നല്‍കാനും നീക്കമുണ്ട്. കൃപാസനം എന്ന ബോര്‍ഡ് വച്ച് കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസ് നടത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നു. പ്രത്യേകം സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ മറവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കി.
കൃപാസനത്തില്‍ ഉദ്ദിഷ്ടകാര്യ സിദ്ധിക്കും, അത്ഭുതരോഗ ശാന്തിക്കുമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് പരിഷത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൃപാസനം പത്രത്തിന്റെ പ്രതികള്‍ പിടിച്ചെടുത്ത് പ്രസിദ്ധീകരണം തടയണം. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് നിയമ പ്രകാരവും, വഞ്ചനാകുറ്റത്തിനും കേസെടുക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
പൈതൃക പഠനകേന്ദ്രമായി ആരംഭിച്ച കൃപാസനം സാംസാകാരിക മിഷനാണ് പിന്നീട് മരിയന്‍ ധ്യാനകേന്ദ്രമായി മാറിയത്. ഫാ. ജോസഫ് വലിയവീട്ടിലിന്റെ നേതൃത്വത്തില്‍ 1989ലാണ് സാംസ്കാരിക കേന്ദ്രം തുടങ്ങുന്നത്.
ഇടതുസര്‍ക്കാരും, ഇടതു നേതാക്കളുമാണ് സ്ഥാപനത്തെ കൂടുതല്‍ സഹായിച്ചത്. ഒടുവില്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇടതുപക്ഷാനുകൂലികളായ എഴുത്തുകാരും, സംസ്കാരിക പ്രവര്‍ത്തകരും, സംഘടനകളും രംഗത്തെത്തിയതോടെ കേവലം വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പും ചര്‍ച്ചയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: