ഡെറാഡൂണ്‍: ആര്‍എസ്എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ (എംആര്‍എം) നേതൃത്വത്തില്‍ രാജ്യത്തെ ആറാമത്തെ മദ്രസ ഉത്തരാഖണ്ഡില്‍. എആര്‍എം ഉത്തരാഖണ്ഡില്‍ സ്ഥാപിക്കുന്ന ആദ്യ മദ്രസയാണ് ഇത്.
ഉത്തര്‍ പ്രദേശിലെ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മറ്റ് അഞ്ച് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. മൊറാദാബാദ്, ബുലന്ദ്ഷര്‍, ഹാപൂര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും മുസാഫിര്‍നഗറില്‍ രണ്ട് മദ്രസകളുമാണുള്ളത്.
മദ്രസയ്ക്കുള്ള സ്ഥലം ഡെറാഡൂണില്‍ നിന്ന് ഏറ്റെടുത്തു. ആറ് മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ആദ്യം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക. ഇതിലുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാകും ക്ലാസുകള്‍ വിപുലീകരിക്കുന്നത്. തുച്ഛമായ ഫീസും കുട്ടികളില്‍ നിന്ന് ഈടാക്കുന്നുണ്ട്.
ഒരു മതനേതാവിനെയോ, ഇസ്ലാം ന്യായാധിപനെയോ, മദ്രസകളിലെ അധ്യാപകരെയോ വാര്‍ത്തെടുക്കുകയല്ല മറിച്ച് എഞ്ചിനീയര്‍, ഡോക്ടര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് ഈ മദ്രസകളുടെ ലക്ഷ്യമെന്ന് എംആര്‍എം സഹ സംഘടനാ ജനറല്‍ സെക്രട്ടറി തുഷാര്‍ കാന്ത് ഹിന്ദുസ്ഥാനി അറിയിച്ചു. കുട്ടികള്‍ക്ക് ദേശീയത, മാനവികത എന്നിവയുടെ മൂല്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. എ.പി.ജെ. അബ്ദുള്‍ കലാമിനെയും അഷ്ഫക്വുല്ല ഖാനെയും പോലെയായിത്തീരണം കുട്ടികള്‍. ഏത് മതവിഭാഗത്തിലുള്ള കുട്ടികള്‍ക്കും മദ്രസയില്‍ ചേരാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: