ചെന്നൈ: ഏറെനാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ തമിഴ്നാട്ടില്‍ ട്രാന്‍സ്ജെന്‍ഡറുമായുള്ള വിവാഹത്തിന് നിയമപരമായ അംഗീകാരം. തൂത്തുക്കുടി സ്വദേശികളായ ട്രാന്‍സ്ജെന്‍ഡറായ ശ്രീജയും നവവരന് അരുണ്‍കുമാറും ഒക്ടോബര്‍ 31-നാണ് വിവാഹിതരായത് എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്റ്റാറെ സമീപിച്ചെങ്കിലും നിയമസാധുത ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഏഴ്മാസത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി ഇവര്‍ക്ക് അനുകൂലമായ വിധി ലഭിക്കുകയായിരുന്നു.
മേയ് 22-നാണ് ഇവരുടെ വിവാഹത്തിന് നിയമ അംഗീകാരം ലഭിച്ചത്. ലൈംഗിക സ്വത്വത്തിനുവേണ്ടിയുള്ള പോരാട്ടം ശ്രീജ തുടങ്ങിയത് ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ്. അമ്മയെയും സഹോദരനെയും ബോധ്യപ്പെടുത്തുക ശ്രമകരമായിരുന്നു. എങ്കിലും ഒടുവില്‍ അവരുടെ സമ്മതത്തോടെ 2016-ല്‍ ശ്രീജ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി.
വിവാഹത്തെ ശ്രീജയുടെ വീട്ടുകാര്‍ അംഗീകരിച്ചെങ്കിലും അരുണിന്റെ വീട്ടുകാര്‍ എതിര്‍ക്കുന്നു. 2016-ല്‍ സുഹൃത്ത് വഴിയാണ് ശ്രീജ അരുണിനെ പരിചയപ്പെട്ടത്. അവിടെ നിന്നാരംഭിച്ച പ്രണയം മധുരമുള്ളതായിരുന്നില്ല. എല്ലാ ഭാഗത്തുനിന്നും തടസ്സങ്ങളായിരുന്നു. ശ്രീജയ്ക്ക് സഹായം നല്‍കിയത് അഭിഭാഷകന് രാജേന്ദ്രനായിരുന്നു. ഹൈക്കോടതിയില്‍ തങ്ങള്‍ക്കുവേണ്ടി അനുകൂലവിധി പുറപ്പെടുവിച്ച ജസ്റ്റിസ്. ജി.ആര്. സ്വാമിനാഥനോട് ഇരുവരും നന്ദി അറിയിച്ചു.
നവവരന് അരുണ്‍ റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. ശ്രീജ തൂത്തുക്കുടിയിലെ ഒരു പ്രൈവറ്റ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: