ആലുവ: എടയാറില്‍ ആറ് കോടി രൂപയിലേറെ വില വരുന്ന 20 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ തേടി പോലീസ്. എടയറിലെ സിജിആര്‍ മെറ്റലോയിഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്.
പ്രതികള്‍ക്ക് കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. സംശയിക്കപ്പെടാവുന്ന ചില മൊഴികളുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണ്. പഴയത് പോലെ മര്‍ദ്ദനമുറകള്‍ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതില്‍ നിന്ന്, വരാപ്പുഴ ശ്രീജിത്ത് കൊലക്കേസോടെ പൊലീസ് പിന്നാക്കമാണ്. അതിനാലാണ് സംശയവും ദുരൂഹതയും ഉണ്ടായിട്ടും പോലീസ് ശാസ്ത്രീയ തെളിവുകള്‍ക്ക് പിന്നാലെ പോകുന്നത്. കമ്പനി ഉടമ ജീവനക്കാരെല്ലാം വിശ്വസ്ഥരാണെന്നും ഇവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുള്ളതായി സംശയിക്കുന്നില്ലെന്നും വ്യക്തമാക്കിയത് പൊലീസിനെ കുഴച്ചിരുന്നു.
ഇതോടെയാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘവും തീരുമാനിച്ചത്. കമ്പനിയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ പോലും സ്വര്‍ണം തട്ടിയെടുക്കുന്ന ദൃശ്യമില്ല. കമ്പനി ഗേറ്റില്‍ കാര്‍ നിര്‍ത്തുമ്പോള്‍ പുറമേ നിന്നെത്തിയ രണ്ട് പേര് കാറില്‍ എന്തോ ചെയ്യുന്നതും രണ്ട് മിനിറ്റിനകം ഓടിപോകുന്നതും മാത്രമാണുള്ളത്.
നിത്യേന കോടികളുടെ ഇടപാട് നടക്കുന്ന സ്ഥാപനമായിട്ടും താരതമ്യേന നിലവാരം കുറഞ്ഞ സിസിടിവി കാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇരുട്ടില്‍ ആളുകളെ കാണാന്‍ കഴിയുന്ന കാമറകള്‍ വിപണിയില്‍ ലഭ്യമായിട്ടും ഇത്തരം കാമറ ഇവിടെ ഉപയോഗിച്ചതും ദുരൂഹമാണ്. മാത്രമല്ല, സംഭവം നടക്കുമ്പോള്‍ ഇതുവഴി പോയ ബൈക്ക് യാത്രക്കാരന് ആരെന്നും കണ്ടെത്തേണ്ടതുണ്ട്. ഇയാള്‍ക്കും കവര്‍ച്ചയില്‍ പങ്കില്ലെന്ന് അനുമാനിക്കാനാകില്ല. കവര്‍ച്ചക്കാര്‍ മര്‍ദ്ദിച്ചെങ്കില്‍ ആരെങ്കിലും ശബ്ദം വെയ്ക്കുമായിരുന്നു. ഇതൊന്നുമുണ്ടായതായി ദൃശ്യത്തിലില്ലാത്തതും ദുരൂഹമാണ്. ആലുവ സിഐ കെ.ബി. സലീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: