കൊച്ചി: ചൂർണിക്കര വ്യാജ രേഖ കേസിന്റെ അന്വേഷണം വിജിലൻസ് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ലോക്കൽ പോലീസിന്റെ പക്കലുള്ള രേഖകളും തെളിവുകളും കൈമാറണമെന്നാവശ്യപ്പെട്ട് വിജിലൻസ് പോലീസിന് കത്ത് നൽകി. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം. സുരേന്ദ്രനാണ് അന്വേഷണ ചുമതല.
ദേശീയ പാതയ്ക്ക് സമീപം കോടികൾ വിലവരുന്ന തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ ലാൻഡ് റെവന്യു കമ്മീഷണറേറ്റിന്റെ വ്യാജ ഉത്തരവ് നിർമിച്ചുവെന്നാണ് കേസ്. കോൺഗ്രസ് നേതാവ് അബു, കമ്മീഷണറേറ്റിലെ പ്യൂൺ അരുൺ എന്നിവരാണ് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികൾ.
അഴിമതി നിരോധന വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കേസിൽ ആലുവ ഈസ്റ്റ് പോലീസ് അബുവിനെയും അരുണിനെയും അറസ്റ്റ് ചെയ്തിരുന്നു. വ്യാജ രേഖ നിർമിക്കാൻ സ്ഥലത്തിന്റെ ഉടമ ഹംസയിൽ നിന്നും 7 ലക്ഷം രൂപ അബു വാങ്ങി. ഇതിൽ 30,000 രൂപയാണ് അരുണിന് പ്രതിഫലം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസ് ഏറ്റെടുത്തതോടെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. അബുവിനെ കസ്റ്റഡിയിൽ വാങ്ങി കൈയ്യക്ഷരം പരിശോധിക്കുമെന്ന് ഇൻസ്പെക്ടർ എം. സുരേന്ദ്രൻ പറഞ്ഞു. പോലീസിന്റെ പക്കലുള്ള കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ, തെളിവുകൾ എന്നിവ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: