സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഉണര്‍വ്വിന്റെ 5 വര്‍ഷങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയത്. കുടുംബാധിപത്യത്തിന്റെയും അഴിമതിയുടെയും ചെളിക്കുണ്ടില്‍ നിന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുമ്പോള്‍, തന്റെ കൈകളില്‍ അഴിമതിയുടെ ഒരു ചെറുനിഴല്‍പോലും വീഴാതെ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയിലാകമാനം സമഗ്ര വികസനത്തിനുള്ള പശ്ചാത്തലം മോദി ഒരുക്കിക്കഴിഞ്ഞു. മോദിഭരണത്തിന്റെ അടുത്ത ഘട്ടമായിരിക്കും ഇനിയങ്ങോട്ട് എന്നു പ്രതീക്ഷിക്കാം. തുടങ്ങി വച്ചിട്ടേയുള്ളു. ഏറെ മുന്നോട്ടു പോകാനുണ്ട്.
വികസനമെന്നാല്‍ കേവലം വളര്‍ച്ചാനിരക്കുകളും സമ്പന്നവര്‍ഗ്ഗത്തിന്റെ ഉപഭോഗതൃഷ്ണകള്‍ ശമിപ്പിക്കലുമാണെന്ന കമ്പോളാധിഷ്ഠിത സമീപനമായിരുന്നു മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുപോന്നത്. ഭൂരിപക്ഷം കര്‍ഷകരുടെയും ചെറുകിടവ്യാപാര വ്യവസായ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും ജീവിതനിലവാരം തകര്‍ന്നടിയാന്‍ അതു കാരണമായി. എന്നാല്‍, ധൃതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയോടൊപ്പം ഭൂരിപക്ഷജനതയുടെ ജീവിതനിലവാരത്തിലും സംതൃപ്തിയിലും സന്തോഷത്തിലും എങ്ങനെ അതു പ്രതിഫലിക്കുന്നു എന്നുകൂടി കണക്കിലെടുക്കുന്ന ജനപക്ഷ വികസന സമീപനമാണ് മോദി സ്വീകരിച്ചത്. കാര്‍ഷിക, പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും പൊതുസൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള ഐടി മേഖല കെട്ടിപ്പെടുക്കാനും ടൂറിസം മേഖലയില്‍ അടിത്തറ ഉറപ്പിച്ചുകൊണ്ടുള്ള വന്‍ വികസനക്കുതിപ്പിനുള്ള തുടക്കം കുറിക്കാനും ഈ സര്‍ക്കാരിനു കഴിഞ്ഞു.
ചലനാത്മകമായ 5 വര്‍ഷമാണ് രാജ്യം പിന്നിട്ടത്. ഒരു ദിവസം പോലും അവധിയെടുക്കാതെ ദിവസം പതിനെട്ടും ഇരുപതും മണിക്കൂര്‍ രാജ്യത്തിന് വേണ്ടി അധ്വാനിക്കുന്ന പ്രധാനമന്ത്രിയും ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാരും നമുക്ക് ഉണര്‍വ്വിന്റെ നേര്‍കാഴ്ചയാണ് സമ്മാനിച്ചത്. ‘മന്‍കി ബാത്ത്’ പരിപാടിയിലൂടെ രാജ്യത്തെ ഉണര്‍വ്വിന്റെ പാതയിലേക്ക് നയിക്കാന്‍ മോദിജിക്കു കഴിഞ്ഞു.
വികസനത്തെക്കുറിച്ചുള്ള വീക്ഷണവ്യത്യാസങ്ങള്‍ പൗരാണികകാലം മുതല്‍ നിലനിന്നിരുന്നു. വികസനം എന്നാല്‍ കൂടുതല്‍ റോഡുകളും കെട്ടിടങ്ങളും മാത്രമാണോ? കൂടുതല്‍ ഭൗതികസൗകര്യങ്ങള് ഒരുക്കലാണോ? സമാധാനത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തുകയാണോ? പൂരകങ്ങളല്ലാത്ത ഈ ചര്‍ച്ചകള്‍ നിരന്തരം നിലനിന്നിരുന്നു. ധൃതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയെ വികസനമായി നോക്കി കാണുവാന്‍ ശ്രമിക്കുന്നവരാണ് അധികവും. എന്നാല്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് അവരുടെ ജീവിതരീതിയില്‍ ഒരു മാറ്റവും വരുത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം സാമ്പത്തിക വളര്‍ച്ചയെകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് മോദി തിരിച്ചറിഞ്ഞു. ഇന്ത്യയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചയ്ക്ക് പകരം മാനവജീവിത ഗുണത്തിലുള്ള വര്‍ദ്ധനവിനെയും ജനസംതൃപ്തിയെയും മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു വികസനമുഖം തുറക്കാനാണ് മോദിസര്‍ക്കാര്‍ ശ്രമിച്ചത്. അതോടൊപ്പം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുകയും പരിഹാരത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. രാജ്യത്താകമാനമായി, കേരള ജനസംഖ്യയുടെ ഇരട്ടിയിലധികം ആളുകള്‍ക്ക് സൗജന്യ ഗ്യാസ്കണക്ഷനും വൈദ്യുതിയും 8 കോടി ശൗചാലയങ്ങളും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള സമഗ്രപദ്ധതിയും നാമമാത്രമായ തുകയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും നടപ്പിലാക്കിയത് അവയില്‍ ചിലതുമാത്രം.
യുഎഇ പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികളുടെ കമ്പ്യൂട്ടറുകളില്‍, തങ്ങളുടെ രാജ്യം 10 വര്‍ഷത്തിന് ശേഷം എങ്ങനെ ആയിരിക്കുമെന്ന വ്യക്തമായ രേഖാചിത്രങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. മാറ്റം വരുത്തേണ്ടതും കൂട്ടിച്ചേര്ക്കേണ്ടതും തുടക്കം കുറിക്കേണ്ടതും ഉള്‍പ്പെടെ കൊട്ടാരത്തിന്റെ നിറം പോലും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ. എന്നാല്‍ ഇന്ത്യയെപോലെ ഒരു ദരിദ്ര്യരാജ്യത്തിന് അതൊക്കെ സ്വപ്നം കാണാന്‍ കഴിയുമെന്ന് ആരും കരുതിയില്ല. താറുമാറായ ഒരു ഭരണസമ്പ്രദായത്തെ അപ്പാടെ മാറ്റിമറിച്ചു. 21-ാം നൂറ്റാണ്ട് ഏഷ്യയുടെ ആകുമ്പോള്‍ ഭാരതം അതിന് നേതൃത്വം കൊടുക്കണമെന്നുള്ള നിശ്ചദാര്‍ഷ്ഠ്യത്തോടെ 2047ലെ ഇന്ത്യയെ മുന്നില്‍ കണ്ടുകൊണ്ട് സമ്പൂര്‍ണ്ണ വികസനപദ്ധതിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലെ ഇന്ത്യയെക്കുറിച്ചും അദ്ദേഹത്തിന് കാഴ്ചപ്പാടുണ്ട്. ഇത്ര ദീര്‍ഘവീക്ഷണത്തോടെ ഒരു രാജ്യത്തിന്റെ ഭാവിയെകുറിച്ച് ചിന്തിക്കുന്നത് കൊണ്ടാകാം വിദേശരാജ്യങ്ങള്‍ ഗാന്ധിജിയെ കണ്ട സ്ഥാനത്ത് മോദിജിയെ കാണുന്നത്. അദ്ദേഹത്തിന്റെ ”സബ്കേ സാഥ് സബ്കേ വികാസ്” എന്ന ആശയം ഇന്ത്യന്‍ജനത നെഞ്ചിലേറ്റി. മുന്‍പേ പോയവര്‍ 50 വര്‍ഷം കൊണ്ട് വാര്‍ദ്ധക്യത്തിലാക്കിയ ഇന്ത്യന്‍ ജനതയെ മൃതസഞ്ജീവിനി നല്കി ഉണര്‍ത്തുവാന്‍ മോദിസര്‍ക്കാരിന് ആയി എന്ന് പറയാം. അതുകൊണ്ടാണല്ലോ ലോകരാഷ്ട്രങ്ങള്‍ പുരസ്കാരങ്ങള്‍ നല്കി അദ്ദേഹത്തെ ആദരിച്ചത്. അതുവഴി ഇന്ത്യയിലെ 120 കോടി ജനങ്ങളുടെ അഭിമാനമാണ് ഉയര്‍ന്നത്. മോദി തുടങ്ങിവച്ച അനവധി പദ്ധതികളും ‘ബ്രാന്‍ഡ് ഇന്ത്യ’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ‘ഒരേ ദൗത്യം ഒരേ ദിശ’ തുടങ്ങിയ പുതിയ മന്ത്രങ്ങള്‍ ഉരുവിട്ടു നമുക്ക് ഏറെ മുന്നോട്ടു പോകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: